സ്കൂൾവിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കു നേരെ അതിക്രമം. മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് കുടുക്കി. കുളത്തുമ്മൽ കുരുതംകോട് കളത്തറതല വീട്ടിൽ നിന്നു മലയിൻകീഴ് മേപ്പൂക്കട കണ്ണംകോട് വാടകയ്ക്കു താമസം സുധിൻ(19), മാറനല്ലൂർ അരുമാളൂർ പുത്തൻകാവുവിള ദീപു ഭവനിൽ വിജേഷ്(20) എന്നിവരാണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്.വെള്ളി വൈകിട്ട് അഞ്ചോടെയാണു സംഭവം. പേഴുംമൂട്ടിൽ ബസ് ഇറങ്ങിയശേഷം വീടായ പള്ളിവേട്ടയിലേക്കു നടന്നുവരികയായിരുന്നു നാലു വിദ്യാർഥിനികൾ. രണ്ടു വിദ്യാർഥിനികൾ മുന്നിലും രണ്ടുപേർ കുറച്ചു പിന്നിലുമായിരുന്നു.
ഇൗസമയം ബൈക്കിൽ പൊൻമുടി സന്ദർശിച്ചശേഷം തിരികെ മടങ്ങുകയായിരുന്ന പ്രതികൾ വിദ്യാർഥിനികളെ കടന്നുപിടിക്കുകയും ആക്രമിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇൗസമയം ഇവർ സ്ഥലംവിട്ടു. ഉടൻതന്നെ കുട്ടികൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ബൈക്കിനു പിന്നിലെ യാത്രക്കാരനായിരുന്ന വിജേഷിനെ ഒരു വഴിയാത്രക്കാരൻ തിരിച്ചറിഞ്ഞതും ബൈക്കിന്റെ നമ്പർ മറ്റൊരാൾ ഓർത്തു വച്ചതുമാണു പ്രതിയെ പിടികൂടാൻ സഹായകമായതെന്ന് ആര്യനാട് സിഐ: ബി.അനിൽ കുമാർ പറഞ്ഞു.
വെള്ളി രാത്രിയോടെ രണ്ടുപേരെയും മലയിൻകീഴ് നിന്ന് ആര്യനാട് പൊലീസ് പിടികൂടുകയായിരുന്നു. ബൈക്കും കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പു പ്രകാരമാണ് പൊലീസ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.പൂവച്ചലിൽ രണ്ടു വിദ്യാർഥിനികൾക്കു നേരെയും പ്രതികളുടെ അതിക്രമം. സ്കൂളിൽ നിന്ന് ആലമുക്കിലേക്ക് പോകുന്ന വഴിയിലാണ് ഇവർ വീണ്ടും രണ്ടു കുട്ടികളെ ആക്രമിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ കാട്ടാക്കട പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.