നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിനു രണ്ടു ദിവസം മുൻപു സംവിധായകൻ നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്.
പൊലീസിന്റെ ചോദ്യങ്ങൾ നേരിടാനുള്ള തയാറെടുപ്പായിരുന്നത്രെ ഇത്. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്തതായാണു റിപ്പോർട്ട്.
അന്ന് ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥൻ വിളിച്ച സ്ഥലത്തേക്കു നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണു പൊലീസ് ആസ്ഥാനത്തു ലഭിച്ചത്. സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി. സെൻകുമാറിന് അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെ അദ്ദേഹം നടപടിക്കു മുതിർന്നില്ലെന്നാണു സൂചന.
ഇൗ എഡിജിപിയുമായുള്ള പരസ്യമായ അകൽച്ചയും സെൻകുമാർ സംയമനം പാലിക്കാൻ കാരണമായി. കൂടിക്കാഴ്ച നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്.
ഇതിനിടെ, കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചു. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഒളിവിൽ പോകുംമുൻപു മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) പണം ലഭിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇത് എവിടെ നിന്നാണു കിട്ടിയതെന്നു വ്യക്തമാവുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാവും.
നടൻ ദിലീപ്, സഹായി അപ്പുണ്ണി, നാദിർഷാ എന്നിവരുടെ മൊഴികളുടെ പരിശോധന അന്വേഷണസംഘം പൂർത്തിയാക്കി. യഥാർഥ പ്രതിയിലേക്ക് എത്താൻ സഹായകരമായ മൊഴികളാണ് മൂവരും നൽകിയതെന്നു സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മൊഴികളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം ഇവരെ വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയുടെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്യാനിടയുണ്ട്.
പെരുന്നാൾ സന്ദർശനമെന്ന് നാദിർഷാ
കലാകാരനെന്ന നിലയിൽ വർഷങ്ങളായി അടുപ്പം പുലർത്തുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദർശിച്ചതാണെന്നു സംവിധായകൻ നാദിർഷാ പ്രതികരിച്ചു. വീട്ടിൽ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നൽകിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. ‘എന്തൊക്കെയാണു കേൾക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്...’ എന്നു മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിർഷാ വിശദീകരിച്ചു.