മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ത്രിസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾ തുറന്നു. എക്സൈസിന്റ പ്രവർത്തനാനുമതി ലഭിച്ച 77 ബാറുകളാണ് തുറന്നത്. സ്റ്റോക്ക് എത്താത്തതിനാൽ, പല ബാറുകളിലും വൈകിട്ടോടെയായിരിക്കും വിതരണം ആരംഭിക്കുക.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു നീണ്ട ഇടവേളക്കുശേഷം തുറന്ന ബാറുകളിലെ പ്രവേശനോത്സവം. കൃത്യം പതിനൊന്നുമണി. ബാറിന്റെ വാതിലുകൾ തുറന്നതും മദ്യപാനികൾ ഇരച്ചുകയറി. ബാറുടമകളും ജീവനക്കാരും മദ്യപരുടെ ആവേശത്തിൽ പങ്കുചേർന്നു.
ഏറ്റവും കൂടുതൽ ബാറുകൾ തുറന്നത് എറണാകുളത്താണ്, ഇരുപതെണ്ണം. തിരുവനന്തപുരത്ത് പതിനൊന്നും തൃശൂരിൽ ഒൻപതും ബാറുകൾ പ്രവർത്തനം തുടങ്ങും. ആകെ 81 അപേക്ഷകളാണ് ലഭിച്ചത്. കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിന്ന് ആരും ബാർ ലൈസൻസിനായി അപേക്ഷിച്ചിട്ടില്ല. രാത്രി പതിനൊന്നുവരെയാണ് പ്രവർത്തനസമയം.