വർഷങ്ങളായുള്ള തിരക്കേറിയ ജോലിയുടെ അവസാന മണിക്കൂറുകൾ കടന്നുപോകുന്നതിനു സാക്ഷിയായി നിൽക്കുകയായിരുന്നു ഇന്നലെ വാളയാറിലെ വാണിജ്യനികുതി ചെക് പോസ്റ്റ് വിഭാഗം ജീവനക്കാർ. ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു മുൻപുള്ള അവസാന ദിനമായ ഇന്നലെ അർധരാത്രി വരെ രണ്ടായിരത്തോളം ചരക്കുവാഹനങ്ങളാണു ഇതു വഴി കടന്നുപോയത്.
കേരളത്തിലേക്കു പ്രധാന കവാടവും സംസ്ഥാനത്തേക്കുള്ള 50 ശതമാനത്തോളം ചരക്കുവാഹനങ്ങൾ വരുന്നതുമായ ചെക് പോസ്റ്റിൽ ഇനി വാഹനം തടയാൻ വാണിജ്യ നികുതി വിഭാഗം ഉദ്യോഗസ്ഥർക്കു മുതിരേണ്ടതില്ലെന്ന നിർദേശമാണു വാണിജ്യ നികുതി കമ്മിഷണറേറ്റിൽ നിന്നു ലഭിച്ചിരിക്കുന്നത്.
അർധരാത്രി മുതൽ ഇ–ഡിക്ലറേഷൻ ഫോം (എട്ട് എഫ് എ) വാങ്ങി സൂക്ഷിക്കുന്ന ജോലിയിലേക്കു ഇരുനൂറോളം ജീവനക്കാരുടെ പ്രവർത്തനം ചുരുങ്ങി. നേരത്തെ ഇ–ഡിക്ലറേഷൻ ഫോം സമർപ്പിക്കുന്നതിനും ഇവ പരിശോധിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തിരക്കായിരുന്നു. മൂന്നു ഷിഫ്റ്റുകളിലായാണു 14 വനിതകളടക്കമുള്ള ജീവനക്കാർ ജോലി ചെയ്തിരുന്നത്.
ഒത്തുനോക്കേണ്ട ജോലി തുടരേണ്ടതിനാൽ ജീവനക്കാരെ ഉടൻ ചെക് പോസ്റ്റിൽ നിന്നു മാറ്റാൻ സാധ്യതയില്ല. ഇന്നു മുതൽ ഇ–ഡിക്ലറേഷൻ സമർപ്പിക്കാൻ ചെക് പോസ്റ്റിൽ മൂന്നു കേന്ദ്രങ്ങൾ പ്രവർത്തിക്കും. സംസ്ഥാനത്തിനകത്തേക്കുള്ള വാഹനങ്ങൾക്കായി രണ്ടു കേന്ദ്രങ്ങളും പുറത്തേക്കുള്ളതിനു ഒരു കേന്ദ്രവും.
ചെക് പോസ്റ്റിന്റെ പ്രവർത്തനം ഇല്ലാതാകുകയാണെങ്കിലും വഴിയിലുള്ള പരിശോധനകൾ കൂട്ടാനാണു വകുപ്പിന്റെ പദ്ധതി. ചെക് പോസ്റ്റിലെ ജീവനക്കാർക്കായി സർക്കാർ ഒരുക്കി നൽകിയിരുന്ന ക്വാർട്ടേഴ്സ്, കന്റീൻ തുടങ്ങിയ സൗകര്യങ്ങൾ തുടരുമോയെന്ന കാര്യത്തിലും ഇപ്പോൾ അവ്യക്തതയുണ്ട്.
രേഖകൾ കൃത്യമല്ലാത്ത ചരക്കുവാഹനങ്ങളിൽ നിന്ന് ഈടാക്കിയിരുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക ഇനി മുതൽ സ്ക്വാഡുകളാകും സ്വീകരിക്കുക. ജിഎസ്ടി വിഭാവനം ചെയ്യുന്ന ഇ–ചെലാൻ സൗകര്യം തയാറാകും വരെ രസീത് എഴുതി നൽകാനാണു നിർദേശം. അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെയാണു പ്രതിദിനം ഈയിനത്തിൽ ലഭിച്ചിരുന്നത്.