എൽ.ഡി.എഫ് സർക്കാരിന്റ പുതിയ മദ്യനയം നിലവിൽ വന്നു. ഒന്നാം തീയതി മദ്യശാലകൾക്ക് അവധിയായതിനാൽ നാളെ മുതലേ ബാറുകൾ പൂർണമായും തുറക്കൂ. അതേസമയം തിരുവനന്തപുരം ജില്ലയിൽ ചില ബാറുകൾ ഇന്നലെ രാത്രി തുറന്നിരുന്നു. മദ്യനയത്തിനെതിരെയുള്ള പ്രതിപക്ഷ സമരത്തിനും ഇന്ന് തുടക്കമാകും
മൂന്നുവർഷ·ത്തെ ഇടവേളയ്ക്കുശേഷമാണ് ബാറുകൾ തുറന്നത്. തിരുവനന്തപുരം ജില്ലയിൽ 13 ബാറുകൾക്കാണ് ലൈസൻസ് ലഭിച്ചത്. ഇതിൽ തിരുവനന്തപുരം,നെയ്യാറ്റിൻകര,ആറ്റിങ്ങൽ എന്നിവിടങ്ങളിലുള്ള ബാറുകൾ രാത്രി തന്നെ തുറന്നു. മദ്യനയം നിലവിൽ വരുന്നതിന് മുമ്പ് ബാറുകൾ തുറന്നതിൽ അപാകതയില്ലെന്നാണ് എക്സൈസിന്റ വിശദീകരണം. ബാറുകൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങിയപ്പോൾ തന്നെ അത് പ്രാബല്യത്തിൽ വന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
ത്രീസ്റ്റാർ ഫോർ സ്റ്റാർ വിഭാഗങ്ങളിലായി 72 പേരാണ് ബാർലൈസൻസിനായി ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ 60 എണ്ണത്തിന് അനുമതി കൊടുത്തു. എറണാകുളത്ത് 17ഉം തൃശൂരിൽ ഒൻപതും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ കാസർകോട്, ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ നിന്ന് ആരും ബാറിനായി ഇതുവരെ അപേക്ഷിട്ടില്ല. ഒന്നാംതീയതി മദ്യശാലകൾക്ക് അവധിയായതിനാൽ ലൈസൻസ് ലഭിച്ചവയെല്ലാം അടുത്തദിവസമേ തുറക്കൂ.
ഇവിടെയെല്ലാം വിദേശ മദ്യത്തിനൊപ്പം കള്ളും കിട്ടുമെന്നതാണ് മദ്യനയത്തിന്റ മറ്റൊരു പ്രത്യേകത. വിമാനത്താവളങ്ങളിലെ രാജ്യാന്തര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും. രാവിലെ 11 മുതൽ രാത്രി പതിനൊന്ന് വരെയായിരിക്കും ബാറുകളുടെ സമയം. മദ്യനയത്തിനെതിരെ പരാമവധി ജനങ്ങളെ അണിനിരത്തിയുള്ള സമരത്തിനാണ് യു.ഡി.എഫ് തുടക്കമിടുന്നത്.