വിദേശ കപ്പലിടിച്ച് കൊച്ചിയിൽ മൽസ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പാനമ കപ്പലായ ആംബർ എല്ലിന്റെ കപ്പിത്താനെയും രണ്ടു ജീവനക്കാരെയുമാണ് തീരദേശ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാനമ കപ്പലായ ആംബർ എല്ലിന്റെ കപ്പിത്താൻ ജോർജിനാകിസ് ഓണീസ്, സെക്കൻഡ് ഓഫിസർ ഗാലനോസ് അത്തനാസിസ്, ജീവനക്കാരൻ സ്‌വേന എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ രണ്ടു പേർ
ഗ്രീക്ക് പൗരൻമാരും ഒരാൾ മ്യാൻമാർകാരനുമാണ്.അപകടത്തിന് ശേഷം പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്ന് ഇന്നലെ രാത്രിയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
തീരക്കടലിൽ നങ്കൂരമിട്ടിരുന്ന കാർമൽ മാതായെന്ന മൽസ്യ ബന്ധനബോട്ടിൽ കഴിഞ്ഞ മാസം പതിനൊന്നിന് പുലർച്ചെയാണ് ചരക്കുകപ്പലായ ആംബർ എൽ ഇടിച്ചത്. അപകടത്തിൽ രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം നിർത്താതെ പോയ കപ്പലിനെ നാവികസേനയും തീരദേശസേനയും പിൻതുടർന്നാണ് പിടികൂടിയത്.