അമ്മയ്ക്കെതിരായ വിമര്‍ശനം മയപ്പെടുത്തി സിനിമയിലെ വനിതാ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട വിഷയം ജനറൽ ബോഡിയിൽ ഉന്നയിച്ചില്ലെന്നും അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാൽ ഒൗചിത്യം പാലിച്ചതാണെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സിനിമയിലെ തിരുത്തൽശക്തിയായി പ്രവർത്തിക്കുമെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് അറിയിച്ചു.
അമ്മ ജനറൽ ബോഡിയോഗവുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ നൽകാനാണ് സിനിമയിലെ വനിതാ കൂട്ടായ്മ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. നടി ആക്രമിക്കപ്പെട്ട സംഭവം ജനറൽബോഡിയിൽ ഉന്നയിക്കുകയോ ചർച്ചക്ക് എടുക്കുകയോ ചെയ്തില്ല. പൊലീസ് അന്വേഷിക്കുന്നതും കോടതിക്ക് മുന്നിലെത്താൻ പ്രാഥമിക നടപടികളിലെത്തി നിൽക്കുന്നതുമായ വിഷയം ചർച്ച ചെയ്യുന്നത് ഒൗചിത്യമല്ലെന്ന് അമ്മയും വനിതാ കൂട്ടായ്മയും വിശ്വസിക്കുന്നു എന്നാണ് കുറിപ്പ് പറയുന്നത്. ജനറൽ ബോഡിക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ അമ്മ ഭാരവാഹികൾ പറഞ്ഞതിനെകുറിച്ച് വേവലാതിപ്പെടുന്നില്ലെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് പറയുന്നു. വാർത്താ സമ്മേളനത്തിൽ ഇന്നസെന്റും മുകേഷും ഉൾപ്പെടെയുള്ളവർ മാധ്യമപ്രവർത്തകർക്കുനേരെ ആക്രോശിച്ചത് വിമർശന വിധേയമാകുന്ന സാഹചര്യത്തിലാണ്, വനിതാ കൂട്ടായ്മയുടെ വ്യത്യസ്ത നിലപാടെന്നത് ശ്രദ്ധേയമാണ്.
അമ്മ ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഒപ്പം നിന്ന് തിരുത്തൽ ശക്തിയാകുമെന്നും വനിതാകൂട്ടായ്മ പറയുന്നു. 100 വർഷം കൊണ്ടും പൂർത്തിയാക്കാനാകാത്ത ഭാരിച്ച ചുമതലയാണിതെന്നും ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വനിതാ കമ്മിഷനെ സമീപിച്ച വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഇന്നലെ അമ്മയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിൽനിന്നുള്ള പിൻമാറ്റം പുതിയ കുറിപ്പിൽ വ്യക്തമാണ്. അതേസമയം അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് 'അമ്മ'യെന്ന് നടൻ ജോയി മാത്യു ഫേസ്ബുക്കിൽ പരിഹസിച്ചു.