വി.എച്ച്.എസ്.ഇ പരീക്ഷയുടെ ചുമതല നൽകിയത് ജൂനിയർ തസ്തികയിലുള്ള ടെക്നിക്കൽ ഒാഫിസർക്ക്. പരീക്ഷാ സെക്രട്ടറി വിരമിച്ച ശേഷം ആ തസ്തികയിലേക്ക് പരിചയ സമ്പത്തുള്ള ഉദ്യേഗസ്ഥനെ നിയമിച്ചില്ല. വി.എച്ച്.എസ്.ഇ പരീക്ഷാ നടത്തിപ്പും ഭരണ സംവിധാനവും ആകെ തകിടം മറിഞ്ഞതിനാലാണ് മാർക്ക് ലിസ്റ്റിൽ വ്യാപകമായി തെറ്റുകൾ കടന്നുകൂടിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്. മാർക്ക് ലിസ്റ്റിലെ അപാകതകൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
വി.എച്ച്.എസ്.ഇ രണ്ടാം വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ വ്യാപകമായി തെറ്റുകൾ കടന്നുകയറിയതിന് പിറകെയാണ് പരീക്ഷാ നടത്തിപ്പിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്. പരീക്ഷയുടെ ചുമതലയുള്ള സെക്രട്ടറി വിരമിച്ചിട്ടും ആസ്ഥാനത്തേക്ക് പുതിയ ആളെ നിയോഗിച്ചില്ല. വളരെ ജൂനിയർ തസ്തികയിലുള്ള ടെക്നിക്കൽ ഒാഫീസർക്ക് ചുമതല നൽകി. വി.എച്ച്.എസ്.ഇ ഡയറക്ടറോ, ജോയിന്റ് ഡയറക്ടറോ പരീക്ഷാ ചുമതല നേരിട്ട് ഏറ്റെടുത്തിരുന്നെങ്കിൽ മാർക്ക് ലിസ്റ്റിൽ ഇത്രയധികം തെറ്റുകളുണ്ടാകുമായിരുന്നില്ല.
പരീക്ഷ നടത്തി ഒരു പരിചയവും ഇല്ലാത്തവർ ചുമതലക്കാരായതോടെ, മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും വൈകുകയും ചെയ്തു. പരീക്ഷാ ഫലം വന്ന് ഒന്നരമാസം കഴിഞ്ഞാണ് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അതിലപ്പടി തെറ്റുകളായതോടെ ഇനി 16,000 ൽ അധികം മാർക്ക് ഷീറ്റുകൾ വീണ്ടും അച്ചടിക്കണം. ഭരണപരമായും വിഎച്ച്എസ്ഇ വിഭാഗം അപ്പാടെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന പരാതി അധ്യാപകർക്കുണ്ട്. പലപ്പോഴും സർക്കാരിൽ നിന്ന് ലഭിക്കേണ്ട പണം പോലും വേണ്ട സമയത്ത് വാങ്ങിയെടുക്കാൻ ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ശ്രമിക്കാറില്ല.
വിദ്യാഭ്യാസ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വി.എച്ച്.എസ്.ഇ എങ്ങിനെ നടക്കുന്നു എന്ന് വിലയിരുത്താറുമില്ല. ഇതിന്റെയെല്ലാം ആകെതുകയാണ് പരീക്ഷാ നടത്തിപ്പിലും മാർക്ക് ലിസ്റ്റ് വിതരണത്തിലും പ്രതിഫലിച്ചത്