താരസംഘടനയായ അമ്മയ്ക്കെതിരെ എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ്. ഇന്നലെ നടന്ന അമ്മ യോഗവും അതിൽ അവർ സ്വീകരിച്ച നിലപാടുകളും ആണധികാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുജ പറയുന്നു.
സുജ സൂസന്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം–
മമ്മൂട്ടിയും മോഹൻലാലും ഇന്നസെൻറും ദിലീപും മുകേഷും ഗണേഷും മണിയൻപിള്ള രാജുവും ഒക്കെ ചേർന്നാൽ കേരളത്തിൽ എന്തൊരു ശക്തിയാണ്! അവരെല്ലാം ചേർന്നാണ് ദിലീപിനെ വേട്ടയാടാനനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി വരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയെക്കുറിച്ച് ദിലീപിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണിത്. ക്ഷുഭിതരായ താരങ്ങൾ പത്രസമ്മേളനത്തിൽ തന്ത്രവും നയവുമൊക്കെ വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. എത്ര ശക്തമായ പ്രതികരണം!
പക്ഷേ, അമ്മയിൽ അംഗമായ നടി ആക്രമിക്കപ്പെട്ടപ്പോൾ ഈ സംഘടന പ്രതികരിച്ചതെങ്ങനെയാണ്? ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു നടി വഴിക്ക് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. മാനക്കേടാണെന്ന് കരുതി ആ പെൺകുട്ടി മിണ്ടാതിരുന്നില്ല. സുഹൃത്തുക്കളോട് പറഞ്ഞു, പൊലീസിൽ പരാതി കൊടുത്തു. മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സഹപ്രവർത്തകരായ നടീനടൻമാരിൽ പലരും ശക്തമായി പിന്തുണച്ചു. മഞ്ജു വാരിയർ, റീമ കല്ലിംഗൽ, പൃഥ്വിരാജ് എന്നിവർ പ്രത്യേകിച്ചും. ആക്രമിച്ചവരെ പൊലീസ് പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു.
പക്ഷേ, ആ അഭിനേതാവ് അംഗമായിട്ടുള്ള താരസംഘടന രണ്ടു ദിവസം കഴിഞ്ഞ്, കേരളമാകെ പ്രതിഷേധിച്ച് കഴിഞ്ഞ് താരരാജാക്കൾ എവിടെ എന്ന ചോദ്യമുയർന്നപ്പോഴാണ് എറണാകുളത്ത് ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. ഇപ്പോഴും ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ അലസമായ ഒരു പിന്തുണ പ്രഖ്യാപിക്കൽ മാത്രമാണുണ്ടായത്.
തികഞ്ഞ പുരുഷാധിപത്യവ്യവസ്ഥയാണ് നമ്മുടെ സിനിമ. അതു തന്നെയാണ് സിനിമ സംഘടനകളുടെയും സ്വഭാവം. ഒരു ആധുനിക സമൂഹത്തിലെ സിനിമാനടന്മാരായിരുന്നു ഇവരെങ്കിൽ, ആക്രമിക്കപ്പെട്ട ഈ പെൺകുട്ടിയ്ക്ക് നീതി കിട്ടുക എന്നതിനാണ് ഒന്നാമത്തെ പരിഗണന എന്നു പറഞ്ഞേനെ!
കഴിഞ്ഞ നൂറ്റാണ്ടിലെ നീതി ബോധവുമായി നടക്കുന്നവരാണ് മണ്ണിലേക്കിറങ്ങി വന്ന ഈ താരങ്ങൾ. ആക്രമിക്കപ്പെട്ട നടിയോട് നിസംഗമായ പിന്തുണയും ജനപ്രിയ നായകന് വീറോടെയുള്ള പിന്തുണയും എന്ന താരസംഘടനയുടെ നിലപാട് അപലപിക്കപ്പെടണം.
ഈ ആണധികാര കോട്ടയിൽ സ്ത്രീ തുല്യതയുടെ ശബ്ദമുയർത്താൻ ശ്രമിക്കുന്ന വിമൻ ഇൻ സിനിമ കളക്ടീവിന് എല്ലാ പിന്തുണയും.–സുജ സൂസൻ ജോർജ്