നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പൾസർ സുനി തന്നോടു പറഞ്ഞ കാര്യങ്ങൾ മൊഴിയിലുണ്ടെന്ന് ജിൻസൻ പറഞ്ഞു. അതേസമയം കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ച് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
നടിയെ ആക്രമിച്ച കേസില ഗൂഢാലോചനയെക്കുറിച്ച് ചില കാര്യങ്ങൾ പൾസർ സുനി സഹതടവുകാരനായ ജിൻസനോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ തുടരന്വേഷണത്തിന് നിർണായകമായ ഈ വിവരങ്ങളാണ് ഇന്ന് ആലുവ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴിയായി രേഖപ്പെടുത്തിയത്. സ്ഥിരം മാലമോഷണക്കേസ് പ്രതിയായ ജിൻസനെ നെടുമ്പാശേരി പൊലീസ് അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിലാണ് പൾസർ സുനി പറഞ്ഞ കാര്യങ്ങളും ജിൻസൺ വെളിപ്പെടുത്തിയത്. ജയിലിൽ വച്ച് സുനി പറഞ്ഞ കാര്യങ്ങളെല്ലാം മൊഴിയിലുണ്ടെന്ന് ജിൻസൻ പറഞ്ഞു. ജിൻസൺ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി പരിശോധിക്കും. അതേസമയം കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ച് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.സഹതടവുകാരനായ സനല്‍,വിപിന്‍ലാല്‍, മഹേഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ ഇവരെ പൊലീസ് ചോദ്യം ചെയ്യും.
ദിലീപിനെ ബ്ലാക്മെയില്‍ െചയ്യാന്‍ ഈ ഫോണും ഉപയോഗിച്ചെന്ന് വിവരമുണ്ട്. ഫോണ്‍ ജയിലില്‍ എത്തിച്ച വിഷ്ണുവിനെ കേസില്‍ ഇപ്പോള്‍ പ്രതിചേര്‍ത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ ഷൂസില്‍ ഒളിപ്പിച്ച് ജയിലിലേക്ക് കടത്തിയെന്നാണ് വിവരം. ജിന്‍സണ്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചകാര്യവും പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജയിലിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.