റവന്യൂ ഉദ്യോഗസ്ഥരുടെ നിരന്തര അവഗണനയിൽ മനംനൊന്ത് കലക്ടർക്ക് ആത്മഹത്യാകുറിപ്പ് നൽകിയ സരോജിനിയെ അനുനയിപ്പിക്കാൻ ശ്രമം. പീരുമേട് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘം സരോജിനിയെ സന്ദർശിച്ചു. ഒരാഴ്ച്ചക്കകം പരിഹാരം കാണാമെന്ന് സംഘം ഉറപ്പുനൽകിയെങ്കിലും, അത് പാഴ്‌വാക്കാണെന്ന് അവരുടെ തുടര്‍പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
പത്ത് വർഷമായി തിരിഞ്ഞു നോക്കാത്ത റവന്യൂ ഉദ്ദ്യോഗസ്ഥരാണ് സരോജിനിയെ കാണാൻ ഓടികിതച്ച് എത്തിയത്. കിടപ്പിലായ സരോജിനിയുടെ അരികെ കസേരയിട്ടിരുന്ന പീരുമേട് തഹസിൽദാർ ആദ്യം ചോദിച്ചത് പരിചയമുണ്ടോയെന്ന്. ഉദ്യോഗസ്ഥരെ ഓർത്തെടുക്കാൻ സരോജിനിക്ക് കഴിയാതിരുന്നത് റവന്യൂ സംഘത്തിന് ആശ്വാസമായി.
സരോജിനിയുടെ ഭൂമി തോട്ടം ഉടമ കയ്യേറിയ കാര്യം കഴിഞ്ഞ ദിവസം കലക്ടർ പറഞ്ഞപ്പോളാണ് അറിഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രശ്നങ്ങൾക്ക് ദിവസങ്ങൾക്കകം പരിഹാരം കാണുമെന്നും തഹസിൽദാറിന്റെ ഉറപ്പ്.
ഇൻഷുറൻസ് പരിരക്ഷയ്ക്ക് സ്വീകരിക്കേണ്ട നടപടികളെല്ലാം വിശദീകരിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ മടക്കം. ഇതേ സമയം മറ്റൊരു തഹസിൽദാർ തോട്ടം ഉടമ കയ്യേറിയ റ്ഗ്രാമ്പിയിലെ ഭൂമിയിലും പരിശോധന നടത്തി. പ്രശ്നങ്ങൾക്ക് ദിവസങ്ങൾക്കകം പരിഹാരം കാണുമെന്ന ഉറപ്പ് വെറുംവാക്കെന്ന് ഈ തഹസിൽദാറുടെ മറുപടിയിൽ വ്യക്തം. തോട്ടം ഉടമയക്കുവേണ്ടി ബ്രോക്കറിന്റെ വേഷം കെട്ടിയ ഉദ്യോഗസ്ഥർ സന്ദർഭത്തിനനുസരിച്ച് ചുവടു മാറ്റി.
വൻകിട മുതലാളിമാരുടെ ദല്ലാളായി വേഷമിടാനും റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാണ്, ഈ വേഷം കെട്ടലിൽ സർവവിം ത്യജിക്കേണ്ടി വരുന്നത് സരോജിനിയെ പോലുള്ള പാവങ്ങളാണ്.