അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടർ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായി. നാഗർകോവിലിനടുത്തെ കുമാര കോവിലിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമുൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
രാവിലെ 9.45 നുള്ള ശുഭ മുഹുർത്തത്തിലായിരുന്നു കെ.എസ്. ശബരീനാഥൻ എം എൽ എ, ഡോ. ദിവ്യ എസ് അയ്യരുടെ കഴുത്തിൽ താലി ചാർത്തിയത്. ആറുമാസത്തെ പ്രണയത്തിന്റെ സാഫല്യം. ശേഷം സുബ്രഹ്മണ്യന്റെ തിരുനടയിൽ മുൻ കലാതിലകം കൂടിയായ വധുവിന്റെ സ്കന്ദ സ്തുതി.
തികച്ചും ലളിതമായിരുന്നു വിവാഹച്ചടങ്ങുകൾ. വധു വരന്മാർക്ക് അനുഗ്രഹ വർഷവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡി ജി പി ലോക് നാഥ് ബെഹ്റ എന്നിവരുൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ നിരയുമുണ്ടായിരുന്നു. പുതു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ ഇരുവരും പങ്കുവെച്ചു.
നിയമസഭാ സാമാജികനും ഐ എ എസ് ഉദ്യോഗസ്ഥയും തമ്മിലുള്ള വിവാഹം എന്ന അപൂർവതയാണ് ശബരി ദിവ്യ ഒന്നു ചേരലിനെ വേറിട്ടതാക്കിയത്. നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജൂൺ 30 ന് തന്നെ ശബരിനാഥൻ വിവാഹിതനായി എന്നതും യാദൃശ്ചികതയായി.