നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം എഡിജിപി ബി.സന്ധ്യ ഒറ്റക്ക് നടത്തേണ്ടെന്ന് പൊലീസ് മേധാവി ടിപി സെൻകുമാർ. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവനെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് വേണം നടപടികളെന്നും ഓർമിപ്പിച്ചുകൊണ്ട് സെൻകുമാര്‍ ഉത്തരവിറക്കി. ദിലീപിനെതിരായ നടപടികളിൽ അമിതാവേശം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഈ ഇടപെടൽ എന്നാണ് സൂചന.
ദിലീപിനെയും നാദിർഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത പൊലീസ് നടപടിയോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനാവാദം ശക്തിപ്പെട്ടു. പുതിയ പല വിവരങ്ങളും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ ഇതിനും രണ്ടുദിവസം മുൻപാണ് പൊലീസ് മേധാവിയെന്ന നിലയിൽ അന്വേഷണത്തിന്റെ വിവരങ്ങൾ സെൻകുമാർ അനൗപചാരികമായി തിരക്കിയത്. ഇതേ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയിൽ നേരത്തെ നിയോഗിച്ചിരുന്ന ക്രൈംബ്രാഞ്ച് എഡിജിപി ദിനേന്ദ്ര കശ്യപിനോടായിരുന്നു ഇത്. എന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ബോധ്യപ്പെട്ടു.
ദിലീപിനെതിരെ നീങ്ങാൻ തെളിവുകളുണ്ടോയെന്നും ആരാഞ്ഞെങ്കിലും എല്ലാം സന്ധ്യയുടെ മേൽനോട്ടത്തിലാണെന്ന് മറുപടി ലഭിച്ചു. ഇതോടെയാണ് സംഘത്തലവൻ ക്രൈംബ്രാഞ്ച് എഡിജിപിയാണെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് വേണം മുന്നോട്ട് പോകാനെന്നും സെൻകുമാർ കർശനമായി നിർദേശിച്ചത്. സത്യം കണ്ടെത്താനാകണം ശ്രമം. തെളിവുകൾ കൂട്ടായി വിലയിരുത്തി മാത്രമേ മുന്നോട്ടുപോകാവൂവെന്നും നിർദേശിച്ചാണ് സെൻകുമാറിന്റെ ഉത്തരവ്. ഉത്തരവിറക്കാനുള്ള സാഹചര്യവും അന്വേഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സെൻകുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും വിവരമുണ്ട്.
എഡിജിപി സന്ധ്യ നേരിട്ട് മേൽനോട്ടം വഹിച്ച സൗമ്യവധം പോലെയുള്ള കേസുകളിൽ പൊലീസിനുണ്ടായ ദയനീയ പരാജയമാണ് സെൻകുമാറിനെ ഈ മട്ടില്‍ ഇടപെടാൻ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. പെരുമ്പാവൂർ ജിഷവധക്കേസിലും സന്ധ്യയും സംഘവും ശേഖരിച്ച തെളിവുകൾ പര്യാപ്തമല്ലെന്ന് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാകണം മുതിർന്ന ഉദ്യേഗസ്ഥന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി മുന്നോട്ട് പോകണമെന്ന് സെൻകുമാര്‍ നിർദേശിക്കുന്നത്.