യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച പുതിയ തെളിവുകളുമായി പൊലീസ് കൂടുതൽ അറസ്റ്റിനൊരുങ്ങുന്നു. നടൻ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിർഷാ, സഹായി അപ്പുണ്ണി എന്നിവരുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്വേഷണസംഘം ഇവർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി (സുനിൽകുമാർ) രണ്ടു വർഷം മുൻപു മലയാളത്തിലെ മറ്റൊരു നടിയെയും സമാനമായ രീതിയിൽ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയതായി ആരോപണമുണ്ടായിരുന്നു. സിനിമാരംഗത്തെ പലർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ തുടർന്നും സുനിലിന്റെ സജീവ സാന്നിധ്യമുണ്ടായി.
പീഡനത്തിന് ഇരയായ നടി മാനഹാനി ഭയന്നു പരാതി നൽകാതിരുന്നതിനാൽ ഇതു സംബന്ധിച്ച അന്വേഷണം നടന്നില്ല. സുനിൽ ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലത്താണു നടിയെ ഉപദ്രവിച്ചതെന്നാണു പൊലീസിനു ലഭിച്ച വിവരം. നടൻ പിന്നീടു സുനിലിനെ ഒഴിവാക്കി.
സുനിൽ നടിയായ തന്റെ ഭാര്യയോടു മോശമായി പെരുമാറാൻ ശ്രമിച്ചതായി സിനിമാ നിർമാതാവായ ഭർത്താവ് പരാതി നൽകിയിരുന്നു. ഇപ്പോഴത്തെ കേസിൽ പൊലീസിനു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്താനാണു തീരുമാനം.
കഴിഞ്ഞ ഏപ്രിൽ 17നു യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവും ഇവയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്. അതിക്രമത്തിനുശേഷം ജയിലിലായ പ്രതികൾ നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനും നാദിർഷായ്ക്കും അറിയാവുന്ന കാര്യങ്ങളെല്ലാം എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ദിലീപിനു സംഭവത്തെക്കുറിച്ചു പറയാനുള്ള വിവരങ്ങൾ കേസിൽ നിർണായകമാണെന്നു വിലയിരുത്തിയ അന്വേഷണ സംഘം ഇക്കാര്യം ബോധ്യപ്പെടുത്തിയ ശേഷമാണു 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടത്തിയത്. അതിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് ഉന്നത പെലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.