മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റിൽ തൊഴിലാളികൾക്കു നേരെ തോക്കു ചൂണ്ടിയതിന് പി.സി. ജോർജ് എം.എൽഎയ്ക്കെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു. തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. അതേസമയം കാലങ്ങളായി കരംകൊടുത്ത് താമസിക്കുന്ന ഭൂമിയിൽനിന്ന് തങ്ങളെ ഇറക്കാനാണ് തൊഴിലാളികൾ ശ്രമിച്ചതെന്ന് താമസക്കാർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ മുണ്ടക്കയം പഞ്ചായത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ഹർത്താലിന് ആഹ്വാനം ചെയ്തു.
വെള്ളനാടി എസ്റ്റേറ്റിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു പി.സി. ജോർജ് സ്ഥലം സന്ദർശിച്ചത്. കയ്യേറ്റക്കാർക്കെതിരെ പരാതിയുമായി തൊഴിലാളികൾ രംഗത്തെത്തിയതോടെ ജോർജുമായി വാക്കേറ്റമാകുകയും പിസി. ജോർജ് തോക്കു ചൂണ്ടുകയുമായിരുന്നു. തുടർന്ന് മുണ്ടക്കയം പൊലീസിൽ തൊഴിലാളികൾ പരാതിനൽകി. അസഭ്യം പറയൽ, തോക്കു ചൂണ്ടി ഭീഷണപ്പെടുത്തൽ എന്നിവയാണ് ജോർജിനെതിരെ ആരോപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294ബി, 509, 308 എന്നീ വകുപ്പുകളാണ് പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ജോർജിനെ കസ്്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. അതേസമയം തൊഴിലാളികളുടെ നിലപാടാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു
തൊഴിലാളികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സ്ഥലത്തെ താമസക്കാരും രംഗത്തെത്തി. കാലങ്ങളായി ഇവിടെ കരം കൊടുത്ത് താമസിക്കുന്ന തങ്ങളെ അകാരണമായി ഇറക്കി വിടാനാണ് ഹാരിസൺ മാനേനേജുമെന്റും തൊഴിലാളികളും ശ്രമിച്ചതെന്നാണ് ആരോപണം
തൊഴിലാളികൾക്കെതിരായ പി.സി. ജോർജിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ മുണ്ടക്കയം പഞ്ചായത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ഹർത്താലിന് ആഹ്വാനം ചെയ്തു