ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ അവരെ അവഹേളിക്കാൻ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങൾ രാജിവക്കണമെന്ന് ബിജെപി. ഇന്നസെന്‍റും മുകേഷും ഗണേഷും പൊതുസമൂഹത്തിന്‍റെ വോട്ടു നേടി ജനപ്രതിനിധികളായവരാണ്. ഇരയ്ക്കൊപ്പം നിൽക്കാൻ നിയമപരമായും ധാർമ്മികമായും ഇവർക്ക് ബാധ്യതയുണ്ട്.
എന്നാൽ ഇരയെ അവഹേളിക്കാനാണ് ഇവർ തയാറായത്. അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരോട് തട്ടിക്കയറാനും ഇവർ തയാറായി. അക്രമണ കേസുമായി ഇവർക്ക് പങ്കുള്ളതാണോ ഈ ഉറഞ്ഞു തുള്ളലിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം.
നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മുകേഷ് എംഎൽഎയുടെ പങ്കും അന്വേഷിക്കണം. നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് വാർത്തകളുണ്ട്. മാത്രമല്ല കേസിലെ പ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്‍റെ ഡ്രൈവറുമായിരുന്നു. ഇക്കാര്യങ്ങൾ മാത്രം മതി മുകേഷിന് ഇക്കാര്യത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കാൻ– ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് മാഫിയകളുമായി സിനിമാ താരങ്ങൾക്കുള്ള ബന്ധവും അന്വേഷിക്കണം. ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇടക്കുവച്ച് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. ഈ കേസ് അട്ടിമറിക്കാൻ നേരത്തെയും മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതാണ്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിൽ ഇതിൽ ഗൂഡാലോചനയില്ലെന്നു പറഞ്ഞ് അന്വേഷണത്തെ സ്വാധീനിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. ഇതെല്ലാം കേസിൽ ഇടതു ജനപ്രതിനിധികളായ ചിലർക്കുള്ള പങ്ക് മറയ്ക്കാനാണെന്നും രമേശ് തിരുവനന്തപുരത്തു പറഞ്ഞു.