കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി. കൊട്ടാരത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് മന്ത്രിസഭയിലെ ചർച്ചയുടെ വിശദാംശങ്ങൾ ചോർന്നതിലുള്ള അതൃപ്തി മുഖ്യമന്ത്രി രേഖപ്പെടുത്തിയതോടെയാണ് പ്രശ്നം വീണ്ടും പൊങ്ങി വന്നത്.
കോവളം കൊട്ടാരവും അതിനോടു ചേർന്നുള്ള സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടു നൽകുന്നതിനെ കുറിച്ച് കഴിഞ്ഞആഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ നടന്ന ചർച്ചകൾ പുറത്തുവന്നതാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്. സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്നു കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാനായില്ല എന്ന വാർത്ത സിപിഎം മന്ത്രിമാരെ പ്രകോപിപ്പിച്ചു. ഇതാണ് മന്ത്രിസഭാ തീരുമാനങ്ങൾപുറത്തു പോകരുതെന്ന മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തിലേക്ക് നയിച്ചത്. ചില മന്ത്രിമാർ വിവരങ്ങൾപുറത്തു പറയുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം, മന്ത്രിമാർക്കിടയിലും അവിശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം കോവളം കൊട്ടാരം സംബന്ധിച്ച് വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. സർക്കാർഭൂമിയുടെ നിയന്ത്രണം റവന്യൂ വകുപ്പിനാണ്. റവന്യു വകുപ്പിനെ ഇരുട്ടിൽ നിറുത്തി ടൂറിസം വകുപ്പ് കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് കൈമാറാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കേണ്ട എന്നാണ് സിപിഐയുടെ നിലപാട്. ജില്ലാകോടതിയിൽ സിവിൽകേസ് കൊടുത്ത് സർക്കാരിന് അവകാശപ്പെട്ട കോവളം കൊട്ടാരവും അനുബന്ധഭൂമിയും തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് റവന്യൂമന്ത്രിയുടെയും അഭിപ്രായം. ഇതോടെ മൂന്നാറിന് പിറകെ,, സിപിഐയും സിപിഎമ്മും തമ്മിലുള്ള ഭിന്നത വർധിപ്പിക്കുന്ന പ്രശ്നമായി കോവളവും വളരുകയാണ്.