ജി.എസ്.ടി നിലവിൽ വരുമ്പോൾ കമ്പനികൾ വിലകുറച്ചില്ലെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ജി.എസ്.ടിയ്ക്ക് രാജ്യം സാങ്കേതികമായി പൂർണസജ്ജമായോ എന്ന കാര്യത്തിൽ ആശങ്കകളുണ്ടെന്നും ധനമന്ത്രി മനോരമ ന്യൂസിന്റെ ഒറ്റനികുതി ഒത്തിരിചോദ്യം പരിപാടിയിൽ പറഞ്ഞു.
ജി.എസ്.ടിയെപ്പറ്റിയുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി പറയവേയാണ് ധനമന്ത്രി മനസുതുറന്നത്. ജി.എസ്.ടി വരുമ്പോൾ സാധനങ്ങളുടെ വില കുറയേണ്ടതാണ്. എന്നാൽ അതിന് കമ്പനികൾ തയ്യാറായില്ലെങ്കിൽ ആദ്യം വിലനിയന്ത്രണ അതോറിറ്റിയെ പരാതിയുമായി സമീപിക്കുന്നത് താനായിരിക്കും എന്ന് ധനമന്ത്രി പറഞ്ഞു.
നികുതികുറയുമ്പോഴുള്ള നേട്ടം ജനങ്ങൾക്ക് കൈമാറാത്ത സാഹചര്യത്തെക്കുറിച്ച് നികുതിവിദഗ്ധൻ ജോസഫ് വർഗീസും ആശങ്ക പ്രകടിപ്പിച്ചു.
ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നതിന്റെയും ബില്ല് അടിക്കുന്നതിന്റെയും സോഫ്റ്റ്വെയർ ഇതുവരെ സജ്ജമാകാത്തതിലുള്ള വ്യാപാരികളുടെ ആശങ്ക ധനമന്ത്രിയും പങ്കുവച്ചു. ഒന്നാംതീയതി മുതൽ ചെക്പോസ്റ്റിൽ ലോറിനിർത്തി ഡ്രൈവർമാർ പുറത്തിറങ്ങാൻ പാടില്ലെന്നും ധനമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ധനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചു.