യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നു നടൻ ദിലീപ്, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്കൽ ഇന്നു പുലർച്ചെ 1.15നാണ് അവസാനിച്ചത്.
കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ളവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനു ശേഷമുണ്ടായ സംഭവങ്ങളാണു ദിലീപിന്റെയും നാദിർഷായുടെയും ചോദ്യം ചെയ്യലിലെത്തിയത്. രണ്ടു മുറികളിലായിരുന്നു നടപടി.
പൊലീസ് ക്ളബിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ദിലീപ്, നാദിർഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരുടെ മൊഴിയെടുക്കൽ പന്ത്രണ്ടു മണിക്കൂർ പിന്നിട്ട് അർധരാത്രി കഴിഞ്ഞും തുടർന്നു. രണ്ടു നേരമായി ഭക്ഷണം ഉള്ളിലേക്കു കൊണ്ടുപോയതല്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ആരും പുറത്തേക്കു വരികയോ കൂടുതലാളുകൾ ഉള്ളിലേക്കു പോകുകയോ ഉണ്ടായില്ല.
ഇന്നലെ രാവിലെ: ദിലീപ് തമിഴ്നാട്ടിലെ ഷൂട്ടിങ് സൈറ്റിൽ നിന്ന് ആലുവയിലെ വീട്ടിലെത്തുന്നു.
പന്ത്രണ്ട് മണിക്ക് പൊലീസ് ക്ളബിലെത്താൻ പൊലീസ് നിർദേശം. ദിലീപിന്റെ ആലുവ പാലസിനടുത്തുള്ള കൊട്ടാരക്കടവിലെ വീട്ടിൽ നിന്ന് ഒരു കിലോമീറ്ററുണ്ട് തോട്ടയ്ക്കാട്ടുകരയിലെ പൊലീസ് ക്ളബിലേക്ക്.
12.10: ദിലീപ് കാറിൽ വീട്ടിൽ നിന്നു പുറപ്പെടുന്നു. ഗേറ്റിനു പുറത്തുവച്ചു മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നു.
12.20: നാദിർഷ പൊലീസ് ക്ളബിനു മുൻപിലെത്തി ദിലീപിനായി കാത്തുനിൽക്കുന്നു.
12.30: ദിലീപ് പൊലീസ് ക്ളബിൽ എത്തുന്നു. മൊഴിയെടുക്കൽ ആരംഭിക്കുന്നു. മുകളിലത്തെ നിലയിലെ രണ്ടു മുറികളിലായി ഇരുവരുടെയും മൊഴിയെടുക്കൽ.
01.00: ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ മൊഴിയെടുക്കുന്നു.
03.45: ഉച്ചഭക്ഷണ ഇടവേള.
09.30: മൂന്നു പേർക്കുമുള്ള രാത്രി ഭക്ഷണം എത്തിക്കുന്നു.
10.30: ദിലീപ് മൊബൈൽ ചാർജറും പവർ ബാങ്കും ആവശ്യപ്പെടുന്നു.
10.45: ഇവ തിരികെ പൊലീസിനു നൽകുന്നു.
(എഡിജിപി ബി.സന്ധ്യ, ആലുവ റൂറൽ എസ്പി എ.വി.ജോർജ്, ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദർശൻ എന്നിവരുടെ നേതൃത്വത്തിലാണു മൊഴിയെടുപ്പ്)
സ്വന്തം പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയെന്ന് ആവർത്തിച്ചാണ് ദിലീപ് പൊലീസ് നടപടികൾക്കു ശേഷം നാദിർഷായ്ക്കൊപ്പം നടൻ സിദ്ദീഖിനൊപ്പം മടങ്ങിയത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയതായി അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു.
ഇത് ആർക്കും ‘ക്ലീൻ ചിറ്റ്’ കൊടുക്കുന്ന നടപടിയല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായ മൊഴിയെടുപ്പാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊഴിയെടുപ്പുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ദിലീപ് തയാറായില്ല. ആത്മവിശ്വാസമുണ്ടെന്നു മാത്രം അദ്ദേഹം പറഞ്ഞു. നാദിർഷാ നിശബ്ദനായാണു മടങ്ങിയത്. പ്രധാനമായും രണ്ടു സംഭവങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
നടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ച സംഭവം നടൻ ദിലീപിന് മൂൻകൂട്ടി അറിയാമായിരുന്നെന്ന സുനിൽകുമാറിന്റെ മൊഴിയും ഗൂഢാലോചനയിൽ തനിക്കു പങ്കുണ്ടെന്നു പറയാതിരിക്കാൻ ഒന്നരക്കോടി രൂപ സുനിലിനു വേണ്ടി സഹതടവുകാരൻ വിഷ്ണു ആവശ്യപ്പെട്ടെന്ന ദിലീപിന്റെ പരാതിയും. ഇതിനിടെ, ജയിലിൽ നിന്നു സുനിൽ എഴുതി ദിലീപിനു കൊടുത്തു വിട്ട കത്തു പുറത്തുവന്നതും അന്വേഷണത്തിനു ചൂടുപകർന്നു.
സുനിൽ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നു നൽകിയ പരാതിയിലാണു മൊഴി നൽകുന്നതെന്നു ദിലീപ് ഇന്നലെ രാവിലെ പ്രതികരിച്ചിരുന്നു. എന്നാൽ നടിയോട് അതിക്രമം കാണിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചാണു ദിലീപിനെയും നാദിർഷായെയും ചോദ്യംചെയ്തതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ ചില ചോദ്യങ്ങളോടു ദിലീപും നാദിർഷായും പരസ്പര വിരുദ്ധമായി പ്രതികരിച്ചതാണു മൊഴിയെടുപ്പു നീണ്ടുപോവാൻ കാരണമെന്നാണു സൂചന. ഇരുവരും അന്വേഷണ സംഘത്തോടു സഹകരിച്ചെന്നു പൊലീസ് പറഞ്ഞു. ‘മാധ്യമങ്ങളുടെ വിചാരണയ്ക്കു നിൽക്കാൻ നേരമില്ലെന്നും പറയാനുള്ളതു മുഴുവൻ പൊലീസിനോടും കോടതിയോടും പറയു’മെന്നും മൊഴിയെടുപ്പിനായി ആലുവ പൊലീസ് ക്ലബ്ബിലേക്കു പോവും മുൻപു ദിലീപ് പ്രതികരിച്ചിരുന്നു.