കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിൽകുമാറിനു (പൾസർ സുനി) ജയിലിൽ നിന്നു കത്തെഴുതാൻ കടലാസ് നൽകിയതു ജയിൽ ഉദ്യോഗസ്ഥരല്ലെന്നും വെൽഫെയർ ഓഫിസറുടെ മുറിയിൽനിന്നു തടവുകാരിലൊരാൾ ജയിൽ സീലുള്ള കടലാസ് അനുവാദമില്ലാതെ എടുക്കുകയായിരുന്നുവെന്നും ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്.
സുനിലിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചതു ജയിലിനു പുറത്തുവച്ചാണെന്നും ഇയാൾ ജയിലിനുള്ളിൽ നിന്ന് ഒരുതവണ പോലും ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും ജയിൽ മേധാവി ആർ. ശ്രീലേഖയ്ക്കു സൂപ്രണ്ട് ജയകുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽനിന്ന്: നിയമസഹായം തേടുന്നതിനും അഭിഭാഷകനുള്ള കുറിപ്പു തയാറാക്കുന്നതിനും മറ്റുമായി തടവുകാർക്കു നൽകാനുള്ള കടലാസ് സീൽ ചെയ്തു സൂക്ഷിച്ചിരുന്നതു ജയിൽ വെൽഫെയർ ഓഫിസറുടെ മുറിയിലാണ്. ജയിൽ ജീവനക്കാരുടെ കുറവു കാരണം തടവുകാരിലൊരാളെയാണ് അദ്ദേഹത്തെ സഹായിക്കാൻ നിയോഗിച്ചിരുന്നത്. ഈ തടവുകാരൻ വെൽഫെയർ ഓഫിസർ അറിയാതെ പലർക്കും കടലാസുകൾ കൈമാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ നൽകിയ കടലാസുകളാണു സുനിലിന്റെ കയ്യിലെത്തിയത്.
പിടിച്ചെടുത്ത ഫോൺ ഉപയോഗിച്ചു ജയിലിനുള്ളിൽ നിന്ന് ഇയാൾ ആരെയും വിളിച്ചിട്ടില്ല. ഫോൺ വിവരങ്ങളും ജയിലിലെ സന്ദർശകരുടെ വിവരങ്ങളുമെല്ലാം പരിശോധിച്ചപ്പോഴും ഇതാണു ബോധ്യപ്പെട്ടത്. ഈ രണ്ടു സംഭവങ്ങളിലും ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടുന്നു.