നടിയെ ആക്രമിച്ച സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന കാര്യം പൊലീസിനു മുന്നിൽ ആവർത്തിച്ച് ദിലീപ്. വ്യക്തിപരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ നടിയുമായി ഉണ്ടായിരുന്നതായും ദിലീപ് പൊലീസിന് മൊഴി നൽകി. ആക്രമണത്തെ കുറിച്ചറിഞ്ഞ ശേഷം നടിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെന്നും ദിലീപിന്റെ മൊഴിയിലുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന നിലപാട് അന്വേഷണ സംഘത്തിനു മുന്നിൽ ആവർത്തിച്ച ദിലീപ് സുഹൃത്തിന്റെ ഫോൺ സന്ദേശത്തിലൂടെയാണ് ആക്രമണ വിവരം അറിഞ്ഞതെന്നും പൊലീസിനോട് പറഞ്ഞു. സംഭവം അറിഞ്ഞ ശേഷം നടിയുമായ്, ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. ബന്ധുക്കളുമായ് മാത്രമാണ് സംസാരിക്കാനായത്. നടിയുമായ് വ്യക്തിപരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ദീലീപ് മൊഴി നൽകി. നടിയും പൾസർ സുനിയും തമ്മിൽ പരിചയമുണ്ടോ എന്ന കാര്യം തനിക്ക് നേരിട്ടറിയില്ല. മറ്റ് ചിലർ പറഞ്ഞുളള അറിവ് മാത്രമാണ് ഇക്കാര്യത്തെ കുറിച്ചുള്ളതെന്നും മൊഴിയുണ്ട്. കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചുമുള്ള വിശദമായ മൊഴിയെടുപ്പാണുണ്ടായതെന്ന സൂചന ദിലീപിന്റെ വാക്കുകളിലും പ്രകടമായിരുന്നു.
ദിലീപിന്റെയും ഒപ്പം ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ മാനേജർ അപ്പുണ്ണി, നാദിർഷ എന്നിവരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും ഇവരിൽ നിന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.