നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാനുള്ള വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് പൊലീസ്. നിലവിൽ ദിലീപിനെ പ്രതിയാക്കണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അന്വേഷണ സംഘാംഗമായ ആലുവ റൂറൽ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നുണ്ട്.
ആലുവ പൊലീസ് ക്ലബിൽ 13 മണിക്കൂറോളം ദിലീപ് ഉണ്ടായിരുന്നെങ്കിലും 6 മണിക്കൂർ മാത്രമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൊഴി രേഖപ്പെടുത്താനും അത് വായിച്ചു കേൾപ്പിക്കാനുമുണ്ടായ കാലതാമസമാണ് നടപടി നീളാൻ കാരണമായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിയാക്കാൻ കേസെടുക്കാൻ പോന്ന വിവരങ്ങളൊന്നും ചോദ്യം ചെയ്യലിൽ ലഭിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയെന്ന് ഇതിനർഥമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിനപ്പുറം മറ്റ് ചില നിർണായക വിവരങ്ങളും ചോദ്യം ചെയ്യലിൽ ലഭിച്ചെന്ന സൂചനയും അന്വേഷണ സംഘം നൽകി. കേസുമായ് ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ എഫ്ഐആർ ചുമത്താൻ പൊലീസ് ഇനിയും തയാറായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നതെന്നും ഇതിനൊപ്പം ദിലീപിന്റെ പരാതിയും അന്വേഷിച്ചു വരികയാണെന്നും റൂറൽ എസ്പി കൂട്ടിചേര്‍ത്തു.