കൊച്ചി ∙ പന്ത്രണ്ട് മണിക്കൂർ പിന്നിട്ട പൊലീസിന്റെ ചോദ്യം ചെയ്യലിൽ പതറി മലയാള സിനിമാ ലോകം. സിനിമാ രംഗത്തെ പലരുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അടക്കം അറിയാവുന്ന ദിലീപിനെയും നാദിർഷായെയും പൊലീസ് ചോദ്യം ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ പുറത്തുവരുമെന്ന ഭീതിയും ഇതിനു കാരണമായി.
അമ്മ സംഘടനയുടെ ട്രഷററായ ദിലീപ് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യൽ പൂർത്തിയാവുന്ന മുറയ്ക്ക് അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തിൽ എത്തുമെന്ന പ്രതീക്ഷയിൽ രാത്രി പത്തര വരെ മുൻനിര താരങ്ങൾ കാത്തിരുന്നെങ്കിലും അതുണ്ടായില്ല.
എട്ടു മണിയോടെ ആരംഭിച്ച ‘അമ്മ’ യോഗം ഇതിനാൽ രാത്രി വൈകിയാണ് അവസാനിപ്പിച്ചത്. ഇത്തരം ആശങ്കകൾക്കിടയിലാണ് നടൻ സിദ്ദീഖും നാദിർഷായുടെ സഹോദരൻ സമദും ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. ദിലീപും നാദിർഷയും പുറത്തിറങ്ങിയ ശേഷം അവരെയും കൊണ്ടുപോവാനാണ് എത്തിയതെന്നും അതുവരെ അവിടെയുണ്ടാകുമെന്നും ഇരുവരും അറിയിച്ചു. ഇതിനിടെ സമദിനെ പൊലീസ് ക്ളബിനകത്തേക്കു കയറ്റി. സിദ്ദീഖ് പുറത്തു കാത്തുനിൽക്കുന്നതു തുടർന്നു.