ജി.എസ്.ടിയെ പേടിച്ച് സ്വർണക്കടകളിൽ വൻതിരക്ക്. ജി.എസ്.ടി നടപ്പായാൽ വില കൂടുമെന്ന കണക്കുട്ടലിൽ അതിന് മുൻപ് സ്വർണം വാങ്ങാനാണ് ഉപഭോക്താക്കളെത്തുന്നത്. രണ്ട് ദിവസമായി അമ്പത് ശതമാനത്തിലധികം കച്ചവടം കൂടിയതായി വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.
പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് മഴക്കാലമായാൽ സ്വർണക്കടകളുടെ അവസ്ഥ. എന്നാൽ ജി.എസ്.ടി നടപ്പാകുന്ന ദിവസം അടുത്തതോടെ ഭൂരിഭാഗം സ്വർണക്കടകളിലും പൂരത്തിന്റെ തിരക്കാണ്. മൂന്നും നാലും മാസം കഴിഞ്ഞ് നടക്കേണ്ട കല്യാണത്തിന് പോലും സ്വർണമെടുക്കാൻ ഉപഭോക്താക്കൾ തിരക്ക് കൂട്ടുന്നു. ജി.എസ്.ടിക്ക് ശേഷം എന്തെന്ന ആശയക്കുഴപ്പവും വിലകൂടുമെന്ന വിലയിരുത്തലുമാണ് ഈ തിരക്കിന് കാരണം.
സ്വർണം വാങ്ങുന്നവർക്ക് നിലവിലുള്ള 1.15 ശതമാനം നികുതി മൂന്ന് ശതമാനമായി ജി.എസ്.ടിയിൽ കൂടും. നികുതിയിൽ മാത്രം ഒരു പവന് നാനൂറ് രൂപയുടെയെങ്കിലും വർധനവുണ്ടാകും. കൂടാതെ വിലയിനത്തിൽ ഗ്രാമിന് 80 രൂപയെങ്കിലും കൂടുമെന്നും കണക്ക് കൂട്ടലും ആശങ്കപ്പെടുത്തുന്നു. ജി.എസ്.ടി പേടി ആഘോഷമാക്കാൻ ഈ ദിവസങ്ങൾക്ക് മാത്രമായി പ്രത്യേക ഓഫറും ഒരുക്കിയാണ് സ്വർണക്കടകൾ കാത്തിരിക്കുന്നത്.