സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് ദിവസങ്ങളിലും വ്യാപകമായി മഴ ലഭിക്കും. രണ്ടു ദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. മലയോരമേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
ഇന്നും മഴയ്ക്ക് ശമനമില്ല. പലയിടങ്ങളിലും പതിനഞ്ച് സെന്റീമീറ്റർവരെ മഴ ലഭിച്ചു.താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.ഏതും നിമിഷവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇടുക്കിയിലെ ജനങ്ങൾ. രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ ഏക ആദിവാസിപഞ്ചായത്തായ ഇടമലക്കുടി ഒറ്റപ്പെട്ടു. ഇവിടെ ഒരു വീട് പൂര്‍ണമായും മൂന്നുവീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇടമലക്കുടിയിലേക്കുള്ള ആശയ വിനിമയ സംവിധാനങ്ങളും താറുമാറായി. ആർത്തലച്ച് എത്തിയ മഴയിലും കാറ്റിലും കൊല്ലം കുളത്തൂപ്പുഴയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു. തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ കൂവക്കാട് ജംഗ്ഷന് സമീപം പാതയോരത്തെ മരം കടപുഴകി വീണത് ഗതാഗതതടസ്സമുണ്ടാക്കി. ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഇന്നലെ ഒഴുക്കിൽപെട്ട പതിനേഴുകാരന്റെ മൃതദേഹം നേവിയുടെ തിരച്ചിലിൽ കണ്ടെത്തി. കാലവർഷം ശക്തമായതോടെ ജില്ലാകേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.