വില്ലേജ് ഓഫിസറുടെ അറിവോടെ നടന്ന തട്ടിപ്പിൽ ഭൂമി നഷ്ടപ്പെട്ട് ആറു കുടുംബങ്ങള്‍. കൊച്ചി ചേരാനല്ലൂര്‍ സ്വദേശി ജേക്കബ് ഉള്‍പ്പെടെയുള്ളവരാണ് നഷ്ടപ്പെട്ട സ്ഥലം തിരിച്ചുപിടിക്കാനായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. ചട്ടവിരുദ്ധമായാണ് സ്വകാര്യവ്യക്തിക്ക് ഭൂമി പോക്കുവരവ് ചെയ്ത നല്‍കിയതെന്ന് റവന്യൂ വിജിലന്‍സ് കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല.
കൊച്ചി കണയന്നൂര്‍ താലൂക്കില്‍ ചേരാനല്ലൂര്‍ വില്ലേജിലെ മാട്ടുമ്മലില്‍ മൂന്നേക്കറിലേറെ സ്ഥലം വ്യാജ ആധാരമുണ്ടാക്കി സ്വകാര്യ വ്യക്തി സ്വന്തമാക്കിയെന്നാണ് പരാതി. മാട്ടുമ്മല്‍ സ്വദേശി ജേക്കബ് ഉള്‍പ്പെടെ ആറുപേരുടെ ഭൂമിയാണ് നഷ്ടപ്പെട്ടത്. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച സ്വകാര്യവ്യക്തി വസ്തുവിന് 40 വര്‍ഷത്തെ കരമടപ്പിക്കുകയും ചെയ്തു. കരമടച്ച രസീതിന്റെ അടിസ്ഥാനത്തില്‍ കള്ള ആധാരം ഉണ്ടാക്കി പോക്കുവരവ് ചെയ്തുകൊടുക്കുകയും വ്യാജ വില്‍പത്രക്കാരുടെ പേരില്‍ കരം സ്വീകരിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റവന്യൂ വിജിലന്‍സ് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും, വസ്തുവിന്റെ പോക്കുവരവ് റദ്ദാക്കാനും ശുപാര്‍ശ ചെയ്തെങ്കിലും നടപടിയുണ്ടായില്ല.
വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനോ നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ പരാതി.