ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങൾ നിയമവിരുദ്ധവും അപലപനീയവുമെന്ന് വനിതാചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ്. അന്വേഷണം ശരിയായ ദിശയിലെന്ന് നടൻ സുരേഷ് ഗോപിയും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും പ്രതികരിച്ചു. അതേസമയം ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന വിഷയത്തിലടക്കം താരസംഘടനയായ അമ്മയുടെ പ്രതികരണം നാളെ ഉണ്ടായേക്കും.
അതിക്രമത്തെ അതിജീവിച്ച നടിയെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന അഭിപ്രായപ്രകടനങ്ങൾ മാപ്പര്‍ഹിക്കുന്നതല്ലെന്ന് വനിതകളായ ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതികരിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുകയാണ്. ചലച്ചിത്ര പ്രവർത്തകർ ഇങ്ങനെയുള്ള നടപടികളില്‍ നിന്ന് വിട്ടു നിൽക്കണമെന്നും വിമൻ ഇൻ സിനിമ കലക്ടീവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ദിലീപും സലീംകുമാറും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരാമർശങ്ങളോടായിരുന്നു വനിതാകൂട്ടായ്മയുടെ പ്രതികരണം. എന്നാല്‍ സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഉൗഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് നടനും പാര്‍ലമെന്റംഗവുമായ സുരേഷ് ഗോപി പറഞ്ഞു.
പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതിനാലാണ് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഫെഫ്ക പരസ്യ നിലപാട് സ്വീകരിക്കാത്തതെന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് തന്‍റെ വ്യക്തിപരമായ നിലപാടെന്നും ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നാളെ കൊച്ചിയിൽ ചേരുന്ന അമ്മയുടെ നിര്‍വാഹകസമിതിയിലും വ്യാഴാഴ്‌ചത്തെ ജനറൽ ബോഡി യോഗത്തിലും ഈ വിഷയം ചർച്ചയാകും. വിമൻ ഇൻ സിനിമ കലക്ടീവ് അംഗങ്ങളും അമ്മയുടെ യോഗത്തിൽ പങ്കെടുക്കും.