സംസ്ഥാനത്ത് ഇന്നുവൈകുന്നേരം മുതല്‍ നാളെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വൈകിട്ട് ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെ ദീര്‍ഘയാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും. കാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ ബസിനുമുകളിലും ഏനാത്ത് കാറിനുമുകളിലും മരം വീണു. താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. രാത്രിയും രാവിലെയും തോരാതെ പെയ്ത മഴയ്ക്കുശേഷം കൊച്ചി നഗരത്തിലെ അവസ്ഥയാണിത്. കാനകള്‍ കവിഞ്ഞൊഴുകി റോഡുകളില്‍ വെള്ളക്കെട്ടായി. പലയിടത്തും ട്രാഫിക് സിഗ്നലുകള്‍ പണിമുടക്കി. ഗതാഗതം ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയായി.
വരുന്ന നാലുദിവസം കൂടി നല്ല മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്തമഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയില്‍ പലയിടത്തും വന്‍മരങ്ങള്‍ കടപുഴകി. കാഞ്ഞിരപ്പള്ളിയില്‍ ഇരുപതുകുട്ടികളുമായി പോയ സ്കൂള്‍ ബസിനുമേല്‍ മരംവീണു. കുട്ടികളും ബസ് ജീവനക്കാരും പരുക്കേല്‍ക്കാതെ രക്ഷപെട്ടത് ആശ്വാസമായി. ഏനാത്ത് പാലത്തിനുസമീപം കാറിനുമുകളില്‍ മരം വീണതിനെത്തുടര്‍ന്ന് പുതിയ ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. വയനാട് താമരശേരി ചുരത്തിലെ ഒന്‍പതാംവളവില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനൊപ്പം മരം കൂടി റോഡിലേക്ക് വീണതോടെ ഒരുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. മന്ത്രി വി.എസ്.സുനില്‍ കുമാറും കുരുക്കില്‍പ്പെട്ടു.
കൊച്ചി-മധുര ദേശീയപാതയില്‍ മൂവാറ്റുപുഴയ്ക്കും തൃപ്പൂണിത്തുറയിക്കുമിടയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുമൂലം ഗതാഗതക്കുരുക്കുണ്ടായി. ഇടുക്കി, മുല്ലപ്പെരിയാര്‍, മലങ്കര അണക്കട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. തൊടുപുഴയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. നാലുദിവസം കൂടി കനത്തമഴ തുടരും. മല്‍സ്യത്തൊഴിലാളികളും മലയോരങ്ങളില്‍ താമസിക്കുന്നവരും കരുതലോടെയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.