നടിയെ ആക്രമിച്ച കേസില്‍പ്രതി പള്‍സര്‍സുനിയെ ജയിലില്‍സഹായിച്ചതിന് സഹതടവുകാരെ അറസ്റ്റുചെയ്തു. ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനൽ എന്നിവരാണ് പിടിയിലായത്. ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് വിഷ്ണു ഫോൺ ജയിലിലേക്ക് കടത്തിയെന്നും വ്യക്തമായി.
ദിലീപിന് കത്തെഴുതാൻ പൾസർ സുനി ജയിലിൽ നിന്ന് സീൽ പതിപ്പിച്ച പേപ്പർ വാങ്ങിയ അതേ ദിവസം , ഏപ്രിൽ 12 ന് തന്നെയാണ് മാലമോഷണക്കേസിലെ പ്രതിയായ വിഷ്ണു ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ജയിലിലുള്ള പൾസർ സുനിക്ക് മൊബൈൽ ഫോൺ എത്തിച്ചു നൽകാനായിരുന്നു വിഷ്ണുവിൻറെ ശ്രമം. ഇതിനായി മറൈൻ ഡ്രൈവിലെ കടയിൽ നിന്ന് അടിഭാഗം കട്ടിയായ ഷൂസ് വാങ്ങി. ഇത് മുറിച്ച് ഫോണും സിംകാർഡും അതിൽ വച്ച് പൾസർസുനിയെ കാണാനെത്തി ഷൂസ് കൈമാറി. ഇതുപയോഗിച്ച് പൾസർ സുനി ഫോൺ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോണും സിംകാർഡും പൊലീസ് കണ്ടെത്തെന്നാണ് വിവരം. തമിഴ്നാട്ടിലെ വിലാസത്തിലെടുത്ത സിംകാർഡാണ് കണ്ടെത്തിയത്. ഈ കേസിലാണ് വിഷ്ണുവിനെയും കൂട്ടാളി പത്തനംതിട്ട സ്വദേശി സനലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ വച്ച് ഗൂഢാലോചന നടത്തി, പള്‍സര്‍ സുനിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്പൾസർ സുനിക്ക് കത്തെഴുതി നൽകിയ സഹതടവുകാരൻ വിപിൻ ലാൽ, കത്ത് വിഷ്ണുവിനെത്തിച്ച മറ്റൊരു തടവുകാരൻ അരവിന്ദാക്ഷൻ എന്നിവരും ഫോൺ ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്ത വിഷ്ണുവിനെയും സനലിനെയും കഴിഞ്ഞ ദിവസം രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.