കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ജീവനൊടുക്കാൻ കാരണം കുടുംബപ്രശ്നമല്ലെന്ന് മരിച്ച ജോയിയുടെ സഹോദരൻ. സഹോദരങ്ങൾ തമ്മിൽ സ്വത്തുതർക്കമുണ്ടെന്ന പ്രചരണം ജിമ്മി നിഷേധിച്ചു.
മരിക്കുന്നതിന് ആഴ്ചകൾ മുമ്പ് ജോയി ചെമ്പനോട വില്ലേജ് ഓഫീസർ പി.എ സണ്ണിക്ക് നൽകിയ ആത്മഹത്യക്കുറിപ്പിൽ ഇളയസഹോദരൻ ജിമ്മിയുമായുള്ള സ്വത്ത് തർക്കത്തെക്കുറിച്ച് സൂചനയുണ്ട്. ഇതേത്തുടർന്നാണ് എല്ലാ സഹോദരന്മാരെയും വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. ജോയിയുമായി മാനസികമായി അകൽച്ചയിൽ ആയിരുന്നെന്നാണ് ആരോപണങ്ങൾക്ക് ജിമ്മിയുടെ മറുപടി. ഭൂനികുതി സ്വീകരിക്കാത്തത് സംബന്ധിച്ച് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസുമായി സംസാരിച്ചിരുന്നെന്നും ജിമ്മി മനോരമ ന്യൂസിനോട് പറഞ്ഞു.
ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ ആറിയില്ലെന്ന് ജോയിയുടെ ഭാര്യ മോളി പറഞ്ഞു. അതേസമയം ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയതിനെത്തുടർന്ന് ഒളിവിൽപ്പോയ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. സിലീഷിന്റെ പൂഴിത്തൊടുള്ള വീടും, സമീപത്തെ ബന്ധുവീടുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.