ശബരിമലയിൽ കൊടിമരം കേടുവരുത്തിയ കേസിൽ ദുരൂഹതയോ അട്ടിമറിയോ ഇല്ലെന്ന് പൊലീസ്. കൊടിമരത്തറ ശുദ്ധിയാക്കുന്ന ആന്ധ്രയിലെ രീതി അറസ്റ്റിലായവർ സന്നിധാനത്തെ കൊടിമരത്തിൽ പ്രയോഗിക്കുകയായിരുന്നു. അഞ്ചു പേരെയും ആന്ധ്ര പൊലീസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തതിനൊപ്പം കൂടുതൽ അന്വേഷണത്തിനായി പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് എസ് ഐ യുടെ നേതൃത്വത്തിൽ നാലംഗ സംഘം ആന്ധ്രയിലേക്ക് തിരിച്ചു.
പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുൻപായി ഭൂമിശുദ്ധിക്കായി മെർക്കുറി തളിക്കുന്ന ചടങ്ങ് ആന്ഡ്രയിലെ ചിലയിടങ്ങളിലുണ്ട്. ഈ രീതി പിടിയിലായ അഞ്ചു പേരും ശബരിമലയിൽ ആവർത്തിച്ചതാണ് കൊടിമരം കേടുവരുന്നതിന് ഇടയാക്കിയത്. പിടിയിലായ അഞ്ചുപേരല്ലാതെ മറ്റാർക്കും ഇതിൽ പങ്കുള്ളതായി കരുതുന്നില്ല. ദുരൂഹതയോ അട്ടിമറി സാധ്യതയോ ഇല്ലെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരെ ഐ ജി മനോജ് എബ്രഹാമിന്റെയും ആന്ഡ്രാ പൊലീസിന്റെയും നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു.
ദക്ഷിണ മേഖലാ ഐജി അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതൽ വിവര ശേഖരണത്തിനായി സ്പെഷൽ ബ്രാഞ്ച് എസ് ഐ അശ്വിത് കാരാൺ മയിലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം ആന്ധയിലേക്ക് തിരിച്ചിട്ടുണ്ട്. കൊടിമരത്തിനുണ്ടായ കേടുപാടുകൾ പൂർണമായും പരിഹരിച്ചെന്നും ശബരിമലയുടെ സുരക്ഷ കൂട്ടണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
പ്രസിഡന്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊടിമരം നശിപ്പിച്ചതിന് പിടിയിലായ അഞ്ചു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.