ശബരിമലയിലെ കൊടിമരം നാശംവരുത്തിയതിന് പിടിയിലായവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ആന്ധ്ര പൊലീസ്. കൊടിമരം സ്ഥാപിക്കുന്നതിന് മുൻപായി പാദരസം തളിക്കുന്ന ചടങ്ങ് പൂർത്തിയാക്കാൻ ശ്രമിച്ചതാണ് ഇവർക്ക് വിനയായത്. കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനായി ആന്ധ്ര പൊലീസിന്റെ പ്രത്യേക സംഘം ഇന്ന് വൈകിട്ടോടെ പത്തനംതിട്ടയിലെത്തുമെന്നാണ് വിവരം.
ഒരു കുപ്പിയ്ക്ക് എൺപത് രൂപ നിരക്കിൽ 5 ബോട്ടിൽ മെർക്കുറിയാണ് വിയൂരിലെ കടയിൽ നിന്ന് ഇവർ വാങ്ങിയത്. കൊടിമരം ഉറപ്പിക്കുന്നതിന് മുൻപായി അടിസ്ഥാനശിലയിൽ പാദരസം അഥവാ മെർക്കുറി തളിക്കുന്നതിനായിരുന്നു തീരുമാനം. എന്നാൽ സന്നിധാനത്തെത്തിയപ്പോൾ പുതിയ കൊടിമരം സ്ഥാപിച്ചുകഴിഞ്ഞു. അങ്ങനെയാണ് കൈയ്യിൽ കരുതിയിരുന്ന നാല് ബോട്ടിൽ മെർക്കുറി ഇവർ പഞ്ചവർഗത്തറയിൽ തളിച്ചത്. മഴയുണ്ടായിരുന്നതിനാൽ തളിച്ചയുടൻ മെർക്കുറി പടർന്ന് കൂടുതൽ ഭാഗത്തെ സ്വർണനിറം മങ്ങുകയായിരുന്നു. മെർക്കുറി തളിക്കുന്നത് സംഘാംഗങ്ങൾ മാറി മാറി ക്യാമറയിൽ പകർത്തി. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലെ സത്യനാരായണ റെഢി മുപ്പത് വർഷമായി ശബരിമല ദർശനത്തിനെത്താറുണ്ട്. മറ്റുള്ള നാലുപേരും പത്തിലധികം തവണ ശബരിമലയിലെത്തിയിട്ടുള്ളവരാണ്. 22 ന് വിജയവാഡയിൽ നിന്ന് തിരിച്ച സംഘം 24 നാണ് സന്നിധാനത്തെത്തിയത്. നാട്ടിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന ഇവർ കേസുകളിലൊന്നിലും ഉൾപ്പെട്ടിട്ടുള്ളവരല്ലെന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്. മെർക്കുറി തളിച്ച ശേഷം ചെങ്ങന്നൂരിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി ഇവർ കാർ ഡ്രൈവറുമായി പമ്പയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിന് ഭാഷ തടസമായെങ്കിലും ഉമാമഹേശ്വര റെഢിയുടെ ഇംഗ്ലീഷ് പ്രാവീണ്യമാണ് പൊലീസിന് സഹായമായത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ആന്ധ്ര പൊലീസ് സംഘം കേരളത്തിലെത്തുന്നത്.