ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം സമൂഹം ഇന്ന് ചെറിയ പെരുനാള്‍ ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും കനത്തമഴയെത്തുടര്‍ന്ന് പുറത്ത് നടത്താനിരുന്ന ഈദ്ഗാഹുകള്‍ ഒഴിവാക്കി. പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു.
തലസ്ഥനത്തെ വിവിധ പള്ളികളിൽ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം അപകടകരമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ബീഫ് വിവാദത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണുള്ളത്. ബീഫിന്‍റെ പേരില്‍ മനുഷ്യരെ കൊല്ലരുതെന്നും ഇമാം പറഞ്ഞു.
കൊച്ചി കലൂരില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ആയിരക്കണക്കിന് പേര്‍ ഈദ് നമസ്കാരം നടത്തി. പുല്ലേപ്പടി തലഫി ജുമാമസ്ജിദില്‍ ഖത്തീബ് സലാഹുദീന്‍ മദനി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കായി പ്രത്യേക സജീകരണങ്ങള്‍ ഒരുക്കിയിരുന്നു. മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ ഈദ്ഗാഹ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.
കോഴിക്കോടും പള്ളികൾ കേന്ദ്രികരിച്ചായിരുന്നു പെരുന്നാൾ ആഘോഷം. രാവിലെ ഏഴുമണിമുതൽ തുടങ്ങിയ നമസ്കാര ചടങ്ങുകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ആഘോഷങ്ങളിൽ ഐക്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും പ്രാധാന്യം പണ്ഡിതൻമാർ ഓർമപ്പെടുത്തി.