നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളിൽ നുണപരിശോധനയ്ക്ക് തയ്യാറെന്ന് നടൻ ദിലീപ്. തന്നെ പ്രേക്ഷകരിൽ നിന്ന് അകറ്റാനുള്ള ഗൂഢാലോചനകളാണ് ഇതിന് പിന്നിലെന്നും ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ് ടെസ്റ്റോ,നുണ പരിശോധനയോ എന്തിനും താൻ തയ്യാറാണെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ കുറിപ്പ് വായിക്കാം–
സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ. പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ചകളിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നതുമാണു.
ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല. സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു.
അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ.–ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ബ്ലാക് മെയില്‍ ഭീഷണിയെന്ന് നടന്‍ ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയുമാണ് ഭീഷണിപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിന്റെ ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറിയെന്നും ദിലീപ് പറഞ്ഞു.