പകർച്ചവ്യാധി മരണങ്ങളിൽ നടുങ്ങുകയാണ് നാട്. ആറുമാസത്തിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ കവർന്നത് കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലേറെ ജീവനുകൾ. 2016ൽ 99 പേരായിരുന്നു പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചതെങ്കിൽ ഇപ്പോൾ തന്നെ മരണസംഖ്യ 241 ആയിക്കഴിഞ്ഞു. ഇതിൽ 79 പേരുടെ ജീവനെടുത്തതും ഡെങ്കിപ്പനിയാണ്.
രാജ്യമെങ്ങും പ്രശസ്തമായിരുന്ന ആരോഗ്യരംഗത്തെ കേരള മോഡൽ കഴിഞ്ഞ കുറെ വർഷങ്ങളായി തകർന്നടിഞ്ഞതിന്റെ ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ വിവിധ പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചത് 241 പേർ. ഇതിൽ 124 എണ്ണം പകർച്ചവ്യാധികൾ ബാധിച്ചാണെന്ന് സ്ഥിരീകരിപ്പോൾ 117 പേരുടേത് പകർച്ചനികൾ കാരണമെന്ന് സംശയിക്കുന്നു. 2016ൽ 99 പേരും 2015 ൽ 164 പേരും മരണത്തിന് കീഴടങ്ങി.
79 പേരുടെ ജീവനാണ് ഇത്തവണ ഡെങ്കിപ്പനി കവർന്നത്. ഇതിനകം 8053 പേർക്ക് രോഗം സ്ഥിരീകരിച്ചു 2013ലും 2015ലും 29 പേർ വീതവും 2014 ലും 2016ലും 13 പേർ വീതവും മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നറിയുമ്പോഴാണ് രോഗം പടരുന്നതിന്റെ വ്യാപ്തി വ്യക്തമാകുന്നത്.
എച്ച് 1 എൻ 1 56 പേരുടെ ജീവനെടുത്തു. എലിപ്പനി ബാധിച്ച് ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ 28 പേരുടെ മരണകാരണം എലിപ്പനിയാണന്ന് സംശയിക്കുന്നു. കൂടാതെ മലേറിയയും മഞ്ഞപ്പിത്തവും ചിക്കൻപോക്സും വയറിളക്ക രോഗങ്ങളും പടരുന്നു. പനി ബാധിച്ച് ചികിൽസ തേടിയവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു.
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് നൽകുന്നില്ല. ഇതു കൂടിയാകുമ്പോൾ പകർച്ചവ്യാധികൾ പടരുന്നതിന്റ വ്യാപ്തി ഊഹിക്കാവുന്നതിലും അപ്പുറത്താണ്. കൃത്യമായ കണക്കുകളുടെ അഭാവം പ്രതിരോധ പ്രവർത്തനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ്.