എം.ബി.ബി.എസ് ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റിൽ അഞ്ചര ലക്ഷവും എൻ.ആർ.ഐ സീറ്റിൽ ഇരുപത് ലക്ഷവുമാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ചത്. അശാസത്രീയമാണ് ഫീസ് നിർണയമെന്നും കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റുകൾ പറയുന്നു. എന്നാല്‍ ഫീസ് ഘടന അംഗീകരിക്കുന്നുവെന്ന് ക്രിസ്ത്യൻ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു.
10 മുതല്‍ 15 ലക്ഷം വരെ ഫീസ് വേണമെന്നതായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. ഇത് സർക്കാരും ഫീസ് നിർണ്ണയ സമിതിയും തള്ളി. തുടർന്നാണ് മെറിറ്റ് , മാനേജ്മെന്റ് വിഭാഗങ്ങളിലുള്ള 85 ശതമാനം സീറ്റിലും അഞ്ചര ലക്ഷം ഫീസ് നിശ്ചയിച്ചത്. കഴിഞ്ഞ തവണ 15 ലക്ഷമായിരുന്ന NRI ഫീസ് 20 ലക്ഷമാക്കിയെങ്കിലും അധികമായി വാങ്ങുന്ന 5 ലക്ഷം BPL വിഭാഗത്തിന് സ്കോളർഷിപ്പായി നൽകണം.മാനേജ്മെന്ുകൾ ഫീസ് നിർണ്ണയ സമിതിക്ക് മുൻപാകെ സമർപ്പിച്ച രേഖകൾ അപര്യാപ്തമാണ്. ട്യൂഷൻ ഫീസായി ആവശ്യപ്പെട്ട തുക കൊള്ളലാഭം ലക്ഷ്യമിട്ടുകൊണ്ടാണെന്നും ഫീസ് നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു. മാനേജ്മന്റകളുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഫീസ് നിശ്ചയിക്കാൻ സർക്കാർ സമിതിയോട് ആവശ്യപ്പെട്ടത്. സമിതിയുടെ തീരുമാനത്തിൽ കടുത്ത വിയോജിപ്പുള്ള മാനേജ്മെന്റുകൾ കോടതിയെ സമീപിക്കും. എന്നാൽ ഫീസ് ഘടന അംഗീകരിക്കുന്നുവെന്ന് ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ പറഞ്ഞു.
ഫീസ് നിർണ്ണയത്തെ പറ്റി ഭിന്ന നിലപാടുണ്ടെങ്കിൽ രണ്ട് മാസത്തിനകം അറിയിക്കാനാണ് ഫീസ് നിർണ്ണയ സമിതി നിർദ്ദേശിച്ചിട്ടുള്ളത്. മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുന്നതോടെ പ്രവേശന പ്രക്രിയ ആകെ അനിശ്ചിതത്വത്തിലാകും.