ജിഎസ്ടി, ആയുർവേദ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. നികുതി ആറിൽ നിന്ന് പന്ത്രണ്ട് ശതമാനമായി ഉയരുന്നതോടെ കഷായത്തിന്റെയും ലേഹ്യത്തിന്റെയുമൊക്കെ വില കൂട്ടേണ്ടി വരുമെന്ന് ഔഷധനിർമാതാക്കൾ പറയുന്നു.
ആയുർവേദത്തിന് കനത്ത തിരിച്ചടിയാണ് ജി.എസ്.ടി നിരക്കുകളെന്ന് ഔഷധനിർമാതാക്കൾ പറയുന്നു. കഷായം, അരിഷ്ടം, ലേഹ്യം തുടങ്ങിയ പാരമ്പര്യ ഔഷധങ്ങൾക്ക് എക്സൈസ് തീരുവയും വാറ്റും ചേർന്ന് ആറുശതമാനമാണ് നികുതി. ജി.എസ്.ടി വരുന്നതോടെ നികുതി 12 ശതമാനമാകും. പേറ്റന്റുള്ള മരുന്നുകളുടെ നികുതി 8.66 ശതമാനത്തിൽ നിന്ന് പന്ത്രണ്ടുശതമാനവും. അസംസ്കൃതവസ്തുക്കളുടെ വിലയും കൂടുന്നതോടെ ഔഷധവില ഉയർത്താതെ മാർഗമില്ലെന്ന് കമ്പനികൾ.
450 മില്ലീലീറ്റർ വരുന്ന ഒരു കുപ്പി അരിഷ്ടത്തിന് 100 രൂപ വിലവരും. ഇത് 110 രൂപവരെയാകാൻ സാധ്യതയുണ്ട്. ലേഹ്യവും കഷായവും ഉൾപ്പെടുന്ന പാരമ്പര്യഔഷധങ്ങൾക്കായിരിക്കും ഏറെ വിലവർധന. ആയുർവേദ ചികിൽസയ്ക്ക് മാസം 2000 രൂപ ചെലവാകുന്നവർ ചുരുങ്ങിയത് 150 രൂപ അധികം മുടക്കേണ്ടിവരും.