നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നുണപരിശോധനക്ക് തയ്യാറെന്ന ദിലീപിന്റെ പ്രഖ്യാപനം പൊലീസ് മുഖവിലയ്ക്ക് എടുത്തേക്കില്ല. സത്യാവസ്ഥ കണ്ടെത്താൻ മറ്റ് ശാസ്ത്രിയ തെളിവുകൾ ശേഖരിക്കാന്‍ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണം. അതേസമയം ദിലീപിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ബോധപൂർവം തന്നെയെന്നും വ്യക്തമാകുന്നുണ്ട്.
തന്നെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും നിരപരാധിത്വം ഏറ്റുപറഞ്ഞുമാണ് ദിലീപ് ഫെയ്സ്ബുക്കിലൂടെ രംഗത്തുവന്നത്. ഏതുതരം നുണപരിശോധനക്കും തയ്യാറാണെന്നും ഇതിലാണ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഇതുവരെ ആരും പരാതിയൊന്നും നൽകിയിട്ടില്ല. ആദ്യ അന്വേഷണത്തിൽ സാക്ഷികളോ പ്രതികളോ അങ്ങനെ മൊഴി നൽകിയിട്ടുമില്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ഇപ്പോൾ നടക്കുന്ന തുടരന്വേഷണത്തില്‍ മാത്രമാണ് മുഖ്യപ്രതി പൾസർ സുനി ദിലീപിനെതിരെ പറയുന്നത്. നേരത്തെ പറയാതിരുന്നതിന്റെയും ഇപ്പോൾ പറയുന്നതിന്റെയും ഉദ്ദേശ്യം എന്താണെന്ന് കണ്ടെത്തണം.
ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ അതുറപ്പിക്കുകയും വേണം. അതിന് മുൻപ് ദിലീപിനെതിരെ ഒരു നടപടിയിലേക്കും പൊലീസ് കടക്കുന്നില്ല. അങ്ങനെയെന്തെങ്കിലും തെളിവ് ലഭിച്ചാൽ പിന്നെ നുണപരിശോധന പോലെയൊന്നിന്റെയും ആവശ്യം വരുന്നതുമില്ല. സാധാരണ ഏത് കേസിലും സാക്ഷികളുടെടോ പ്രതികളുടെയോ ആവശ്യം അനുസരിച്ചല്ല അന്വേഷണസംഘം നുണ പരിശോധന നടത്തുക. ലഭിച്ചുകഴിഞ്ഞ തെളിവുകള്‍ ഉറപ്പിക്കാനാണ് അത് നടത്തുക. നടത്താൻ തീരുമാനിച്ച് കഴിഞ്ഞാൽ കോടതി മുഖേന അതിന് വിധേയരാകാനുള്ളവരുടെ സമ്മതം നേടണം. അതാണ് ചട്ടം. ആരെയെങ്കിലും പ്രതി ചേർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നുണപരിശോധന നടത്തുന്ന കീഴ്‌വഴക്കമില്ല. ഇതൊക്കെയാണെങ്കിലും കീഴ് വഴക്കങ്ങളെല്ലാം വിട്ട് അടിയന്തര നടപടികളിലേക്ക് കടക്കേണ്ട അസാധാരണ സാഹചര്യം ഉണ്ടായാൽ അതിനും നിയമ തടസമൊന്നും ഉണ്ടാകില്ല.