ഡെങ്കിപ്പനി നാലു പേരുടെ ജീവനെടുത്ത പാലക്കാട് ഓങ്ങല്ലൂരിൽ പ്രത്യേക മെഡിക്കൽ ക്യാംപ് നടത്താൻ തീരുമാനം. മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന മാലിന്യം ഉടൻ നീക്കം ചെയ്യാനും നിർദേശിച്ചു.
പനി പ്രതിരോധ നടപടികൾ ഊർജിതമാക്കണം. ഇതിനായി പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സേവനം കൂടി ഉപയോഗിക്കും. ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന ഓങ്ങല്ലൂരിലെ എല്ലാ മേഖലകളിലും മെഡിക്കൽ സംഘം പരിശോധന നടത്തുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
വ്യവസായ ശാലകളിൽ കൊതുകു വളരാൻ കാരണമായ വസ്തുക്കൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം. എക്സെസ് പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളും ശുചിയാക്കണം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വയറിളക്കരോഗം കോളറയിലേക്ക് വഴിമാറുമെന്നതിനാൽ ശുചിത്വം ഉറപ്പാക്കണം. പൈപ്പുവഴി ശുദ്ധമായ കുടിവെള്ളമാണ് നൽകുന്നുതെന്ന് പരിശോധിക്കണമെന്നും അവലോകന യോഗം നിർദേശിച്ചു.