ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ശബരിമലയിലെ കൊടിമരത്തില്‍ കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം ബോർഡ് പൊലീസ് മേധാവി ടി.പി. സെൻകുമാറിനു പരാതി കൈമാറി. കൊടിമരം കേടുവരുത്തിയത് മനഃപൂർവമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
ഉച്ചയ്ക്കു 11.50നും 1.40നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലായിരുന്നു കൊടിമരം പ്രതിഷ്ഠ. മാസങ്ങള്‍ നീണ്ടുനിന്ന ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറി. അതിനുശേഷം കൊടിമരത്തിനു പരിസരത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. അധികസമയം കഴിയുംമുന്‍പേ കൊടിമരത്തിന്‍റെ പഞ്ചവർഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയതായി കണ്ടെത്തി. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.
പൊലീസും ദേവസ്വം ബോര്‍ഡും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചു. ഇതിനെ പിന്തുടര്‍ന്നായിരുന്നു അന്വേഷണം. 3.20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കൊടിമരത്തില്‍ 9.161 കിലോ സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ശബരിമല ഉൽസവത്തിനായി ബുധനാഴ്ച കൊടിയേറും. അടുത്ത മാസം ഏഴിന് പമ്പയിൽ ആറാട്ടോടെ ഉൽസവത്തിന് സമാപനമാകും.