യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമം കാണിച്ച സംഭവത്തിൽ മലയാള സിനിമയുമായി ബന്ധപ്പെട്ട പുതിയ പേരുകളും പുറത്തു വരുന്നു. കേസിലെ പ്രതികളും ആരോപണ വിധേയരുമാണു പുതിയ പേരുകൾ പറയുന്നത്. മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയും പൾസർ സുനിയുടെ സഹതടവുകാരനാനുമായ വിഷ്ണുവാണു കേസുമായി മറ്റു സിനിമാ പ്രവർത്തകരെ ബന്ധിപ്പിക്കുന്നത്.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ പൾസൾ സുനിക്കു വൻതുക വാഗ്ദാനം ചെയ്തതായാണു വിഷ്ണുവിന്റെ വെളിപ്പെടുത്തൽ. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ എന്നിവരോടാണു വിഷ്ണു ഇക്കാര്യം ഫോണിൽ പറഞ്ഞത്.
എന്നാൽ, വിഷ്ണുവിനെ നേരിൽ കണ്ടിട്ടില്ലെന്നു നാദിർഷ പറഞ്ഞു. അപ്പുണ്ണിയോടും നാദിർഷായോടും എട്ടു തവണ വിഷ്ണു ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിന്റെ റെക്കോർഡ് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നൽകി.
കേസിന്റെ നടത്തിപ്പിനായി ദിലീപ് പണം നൽകണമെന്നും അല്ലെങ്കിൽ മലയാള സിനിമയിലെ ഒരു നടി, നടൻ, നിർമ്മാതാവ് എന്നിവർ നിർദേശിച്ച പ്രകാരം ദിലീപിന്റെ പേരു പൾസർ സുനി പൊലീസിനോടു വെളിപ്പെടുത്തുമെന്നുമാണു വിഷ്ണു പറഞ്ഞത്. വിഷ്ണുവിനെ ദിലീപിനു പരിചയപ്പെടുത്തുന്ന പൾസർ സുനിയുടെ കത്തും പുറത്തുവന്നിട്ടുണ്ട്.
വിഷ്ണുവും സുനിയുമായി ജയിലിൽ പരിചയപ്പെട്ടതിനും അടുപ്പത്തിലായതിനും തെളിവുണ്ട്. ഈ സാഹചര്യത്തിൽ പൾസർ സുനിയുടെ നിർദേശ പ്രകാരമാണു വിഷ്ണു നീങ്ങുന്നതെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ദിലീപിനു പിന്നാലെ മലയാള സിനിമയിലെ മറ്റു ചില മുൻനിര കലാകാരന്മാരുടെ പേരുകളും സംഭവത്തിലേക്ക് കൊണ്ടുവരുന്നതു സിനിമാലോകത്ത് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങൾക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എറണാകുളം ജില്ലാ ജയിലിന്റെ മുദ്രയോടു കൂടിയ പേപ്പറിൽ പൾസർ സുനി എഴുതിയതായി പറയുന്ന കത്തിന്റെ യഥാർഥ കോപ്പി ആരും കണ്ടിട്ടില്ല. കത്തെഴുതിയതു സുനിയാണെങ്കിൽ, അതിൽ പറയുന്ന പ്രകാരം ഈ കത്ത് സഹതടവുകാരനായ വിഷ്ണുവിന്റെ പക്കലുണ്ട്. ഈ കത്ത് ദിലീപിന്റെ കൈവശം എത്തിയിട്ടില്ല. എന്നാൽ കത്തിന്റെ ഫോട്ടോ ദിലീപിന്റെ ഡ്രൈവറുടെ വാട്സാപ്പിൽ ലഭിക്കുകയും ചെയ്തു.
മറ്റൊരു കേസിൽ പ്രതിയായി ജയിലിൽ പൾസറിനൊപ്പം കഴിഞ്ഞ വിഷ്ണു ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണു നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോണിൽ വിളിക്കുന്നത്.
എന്നാൽ വിഷ്ണുവാണോ വിളിച്ചതെന്ന് ഉറപ്പില്ലാത്തിനാൽ അയാളെ ചോദ്യം ചെയ്താൽ മാത്രമേ നിജസ്ഥിതി പുറത്തുവരൂ. കേസിൽ തന്നെ കുടുക്കാൻ മലയാള സിനിമയിലെ ചില പ്രധാന വ്യക്തികൾ ശ്രമിക്കുന്നതായുള്ള വിഷ്ണുവിന്റെ വെളിപ്പെടുത്തൽ വിശ്വസിക്കുന്നില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇതെക്കുറിച്ചൊക്കെ പൊലീസ് അന്വേഷിക്കണമെന്നു ദിലീപും നാദിർഷായും ആവശ്യപ്പെടുന്നു.
കുറ്റപത്രം സമർപ്പിച്ച കേസ് കീഴ്മേൽ മറിയുന്ന സംഭവ വികാസങ്ങളിൽ പകച്ചു നിൽക്കുകയാണ് പൊലീസ്. പ്രതികളെയും ആരോപണ പ്രത്യാരോപണങ്ങൾ നേരിടുന്നവരെയും ഫലപ്രദമായി ചോദ്യം ചെയ്തു വിവരങ്ങൾ ഉറപ്പിക്കാൻ പൊലീസിനു കഴിഞ്ഞില്ലെങ്കിൽ വിചാരണയിൽ പ്രതികൾക്കു ഗുണം ചെയ്യുമെന്നു നിയമവിദഗ്ധർ പറയുന്നു.