കുട്ടനാട് ∙ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ വീട്ടിൽ മകൻ മരിച്ച വിവരം അറിയാത്ത തോമസ് സേവ്യർ എന്ന മാമ്മച്ചൻ, വീട്ടിൽ ഒരുപാടു വിരുന്നുകാർ വന്നുപോകുന്നതെന്തെന്ന ആധിയിലായിരുന്നു. പ്രമേഹം ബാധിച്ച്, നടക്കാനുള്ള ശേഷി നഷ്ടമായ മാമ്മച്ചൻ പ്രധാന ഹാളിനോടു ചേർന്നുള്ള മുറിയിൽ കിടന്നു മക്കളെ ഓരോരുത്തരെയായി വിളിച്ചു വിവരം തിരക്കി. ഇളയപുത്രൻ മാർട്ടിൻ സേവ്യർ മരിച്ച വിവരം ആരും അറിയിച്ചില്ല. വരുന്നവരോടെല്ലാം മകനെ കാണാനില്ലെന്ന വിവരം പറഞ്ഞു സങ്കടപ്പെടുന്ന മാമ്മച്ചനോടു മരണ വിവരമറിയിക്കാൻ മക്കൾക്കു ധൈര്യമുണ്ടായില്ല.
ഫാ.മാർട്ടിനെ കാണാതായ ചൊവ്വാഴ്ച കൂടി ‘കുഞ്ഞുമോനെ വിളിക്കട്ടെ’ എന്നു പറഞ്ഞു ഫോണിൽ നമ്പർ അമർത്തി മാർട്ടിനെ വിളിച്ചു സംസാരിച്ച രണ്ടര വയസ്സുകാരി എമി അമ്മ റോസമ്മയോടും സഹോദരങ്ങളോടുമൊപ്പം മറ്റൊരു മുറിയിലായിരുന്നു. എമിയുടെ കൊഞ്ചലും സംസാരവും കേൾക്കാൻ കുഞ്ഞുമോൻ രണ്ടു ദിവസത്തിലൊരിക്കലെങ്കിലും റോസമ്മയുടെ ഫോണിലേക്കു വിളിക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നാട്ടിലേക്കു വരാനിരുന്ന താൻ യാത്ര ഡിസംബറിലേക്കു മാറ്റിയ വിവരമാണു റോസമ്മയോട് ഫാ.മാർട്ടിൻ അവസാനമായി സംസാരിച്ചത്.
പ്രമേഹം ബാധിച്ചു കാഴ്ചശക്തി നഷ്ടമായ മൂത്ത സഹോദരൻ ലാലിച്ചനും അനുജൻ മരിച്ച വിവരമറിഞ്ഞു പാലായിൽ നിന്നു സഹോദരി റോസമ്മയ്ക്കൊപ്പം എത്തിയിട്ടുണ്ട്.ഫാ. മാർട്ടിൻ കാണാതാവുന്നതിനു തലേദിവസം ലണ്ടനിലെ ഭീകരാക്രമണ വാർത്തകേട്ട് ഇളയ സഹോദരി റീത്താമ്മ വിളിച്ചിരുന്നു. പേടിക്കാൻ ഒന്നുമില്ലെന്നും ഇവിടെ ഭീകരപ്രവർത്തകർ ഇല്ലെന്നുമായിരുന്നു ഫാ.മാർട്ടിൻ പറഞ്ഞത്. പനിയും തൊണ്ടവേദനയും ഉണ്ടെന്നും കുർബാനയ്ക്കു സമയമായെന്നും പറഞ്ഞാണു സഹോദരിയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. അതേസമയം, ചൊവ്വാഴ്ചയ്ക്കു ശേഷം മാർട്ടിനെ കണ്ടിട്ടില്ലെന്നാണു സ്കോട്‌ലൻഡിൽ നിന്നുള്ള വിവരമെങ്കിലും ബുധനാഴ്ച പകലും തന്റെ ഫോണിലേക്കു ഫാ.മാർട്ടിന്റെ നമ്പറിൽ നിന്നു വിളി വന്നിട്ടുണ്ടെന്നു സഹോദരൻ തങ്കച്ചൻ (ആന്റണി സേവ്യർ) പറയുന്നു.
ഉപഭോക്തൃ കോടതി അംഗമായ തങ്കച്ചൻ ബുധൻ രാവിലെ ഫാ.മാർട്ടിനെ വിളിച്ചിരുന്നു. അന്നേരം ഫോൺ ബെല്ലടിച്ചു നിന്നു. തങ്കച്ചൻ ജോലിക്കു കയറിയശേഷം ഫാ.മാർട്ടിന്റെ ഫോണിൽ നിന്നു തങ്കച്ചന്റെ ഫോണിലേക്കു തിരികെ വിളി വന്നു. അപ്പോൾ എടുക്കാൻ കഴിയാത്തതിനാൽ അൽപം കഴിഞ്ഞു തങ്കച്ചൻ വീണ്ടും ഫാ.മാർട്ടിനെ വിളിച്ചെങ്കിലും ഫോൺ ബെൽ പൂർണമായി നിൽക്കുകയായിരുന്നു. ചൊവ്വാഴ്ച മുതൽ ഫാ.മാർട്ടിനെ കാണാനില്ലെങ്കിൽ ബുധനാഴ്ച ആരാകും തന്റെ ഫോണിലേക്കു തിരികെ വിളിച്ചതെന്ന സംശയം തങ്കച്ചനുണ്ട്. ഫാ. മാർട്ടിനെ കാണാതായ വിവരമറിഞ്ഞു കൊടിക്കുന്നിൽ സുരേഷ് എംപിയും ഡിസിസി പ്രസിഡന്റ് എം.ലിജുവും വീട് സന്ദർശിച്ചു.