നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികൾക്കൊപ്പം അപകടകരമായ ക്രിമിനൽ ബുദ്ധിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നടൻ ദിലീപ്.
‘‘എന്റെ സിനിമകളെ തകർക്കാനും കുടുംബ സദസ്സുകളിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുമുള്ള ഗൂഢശ്രമമാണു നടക്കുന്നത്. ഇതിനെതിരെ പോരാടാനാണു തീരുമാനം. കേസിൽ എന്റെ പങ്ക് ആരോപിക്കാൻ പ്രതികൾക്കു പണം വാഗ്ദാനം ചെയ്തെന്ന് അവർ പറയുന്നവരെല്ലാം എനിക്കു വളരെ വേണ്ടപ്പെട്ടവരാണ്. അവരുടെ പേരുകൾ പുറത്തു വന്നാൽ കേരളം നടുങ്ങും.
എന്നെ ഇല്ലാതാക്കാൻ അവർ പ്രതികൾക്കു പണം വാഗ്ദാനം ചെയ്തുവെന്നു വിശ്വസിക്കുന്നില്ല. ഇക്കാര്യം ഞാൻ അവരോടു നേരിട്ടു സംസാരിച്ചു. പൾസർ സുനിയുടെ കത്തു വായിച്ചപ്പോൾ ആദ്യം ചിരിയാണു വന്നത്.
‘‘ സൗണ്ട് തോമ മുതൽ ജോസേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല’’ എന്നൊക്കെ കേൾക്കുമ്പോൾ ഇയാൾക്കു ഞാനുമായി വളരെ അടുപ്പമുണ്ടെന്നു സംശയിക്കപ്പെടും. ഞാൻ ഇതുവരെ നേരിൽ കാണാത്ത വ്യക്തിയാണ് ഇങ്ങനെയൊക്കെ എഴുതിയതെന്നു മനസിലാക്കണം.’’
ഈ കത്ത് വായിച്ചപ്പോൾ തന്നെ അതിന്റെ ഗൗരവം മനസിലാക്കി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറുകയായിരുന്നു.
എന്നെയും വേട്ടയാടുന്നു: നാദിർഷ
ദിലീപിനോടു പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ എന്റെ ഫോണിലേക്കാണു വിളികൾ വരുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു.
എല്ലാം റിക്കോർഡ് ചെയ്തു രണ്ടു മാസം മുൻപുതന്നെ ഡിജിപിക്കു നൽകി. ദിലീപ് നൽകിയ ഈ പരാതിയിലാണ് ഇപ്പോൾ കേസന്വേഷണം നടക്കുന്നത്. ദിലീപ് എന്ന നടനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഇപ്പോൾ എന്നെയും വേട്ടയാടുകയാണ്.