ഖത്തറിലെ പ്രതിസന്ധിയെ തുടർന്ന് കരിപ്പൂർ വഴിയുളള പച്ചക്കറി കയറ്റുമതി വൻതോതിൽ വർധിച്ചു. നിലവിൽ വിമാനങ്ങളുടെ എണ്ണം കുറവായതുകൊണ്ട് കരിപ്പൂരിലെ കച്ചവടക്കാർ മറ്റു വിമാനത്താവളങ്ങൾ വഴിയും പച്ചക്കറി കയറ്റി അയക്കുന്നുണ്ട്.
നാലു ടൺ മാത്രമുണ്ടായിരുന്ന ഖത്തറിലേക്കുളള പച്ചക്കറി കയറ്റുമതി കരിപ്പൂരിൽ നിന്ന് മാത്രം അഞ്ചിരട്ടിയായി വർധിച്ചിട്ടുണ്ട്. നെടുമ്പാശേരിയിൽ നിന്ന് 65 ടണ്ണായി പച്ചക്കറി കയറ്റുമതി ഉയർന്നു. നേരത്തെ കേരളത്തിൽ നിന്ന് ഖത്തറിലേക്ക് കയറ്റുമതി ഇല്ലാതിരുന്ന പച്ചമുളക്, തക്കാളി, പൊതുന, കോളിങ് ഫ്ലവർ, കാരറ്റ് എന്നിവ പ്രതിസന്ധിക്ക് പിന്നാലെ വൻതോതിൽ കയറ്റി അയക്കുന്നുണ്ട്. തേങ്ങ, ചെറുനാരങ്ങ, മാങ്ങ, സവാള എന്നിക്കൊപ്പം പലതരം പച്ചക്കറികളും ദിവസേന കയറ്റിയയക്കുന്നുണ്ട്.
കോഴിക്കോട് നിന്ന് വലിയ വിമാനങ്ങൾ ഇല്ലാത്തതുകൊണ്ട് കരിപ്പൂരിലെ കയറ്റുമതിക്കാർ നെടുമ്പാശേരി, മംഗുളുരു വിമാനത്താവളങ്ങളിൽ എത്തിച്ചാണ് കയറ്റി അയക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് ഖത്തറിലേക്കുളള കയറ്റുമതി നിരക്ക് കിലോക്ക് 44 രൂപയിൽ നിന്ന് 58 രൂപ വരെയാക്കി ഉയർത്തിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധി മറികടക്കാൻ ഖത്തർ എയർ നിരക്ക് വർധിപ്പിക്കാതെയും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയുമാണ് സാധനങ്ങൾ കൊണ്ടുപോകുന്നത്.