ആറ്റിങ്ങൽ∙ കോൺക്രീറ്റ് റെഡിമിക്സുമായി വന്ന ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിലേക്കു മറിഞ്ഞു വീടു പൂർണമായും തകർന്നു. ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം എട്ടുപേർക്കു പരുക്കേറ്റു. വൻ ദുരന്തം വഴിമാറിയതു തലനാരിഴയ്ക്ക്.
മുദാക്കൽ ചെമ്പൂര് പരുത്തൂർ രാജീവ് വിലാസത്തിൽ രാജീവിന്റെ വീടാണു തകർന്നത്. മാതാവ് ഓമന(65), ഭാര്യ പ്രീത(40), മക്കളായ അദിൽരാജ്(17), അതുൽരാജ്(14), രാജീവിന്റെ സഹോദരൻ സുരേഷ്കുമാറിന്റെ മകൾ കൃഷ്ണപ്രിയ(16), സമീപവാസിയും ബന്ധുവുമായ പരുത്തൂർ ജിതിൻഭവനിൽ ഗ്രീഷ്മ(22), ഗ്രീഷ്മയുടെ ഏഴുമാസം പ്രായമായ മകൻ ആയുഷ്, ലോറിഡ്രൈവർ വിപിൻ(28) എന്നിവർക്കാണു പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 11.30നായിരുന്നു അപകടം. വീടിനു സമീപത്തെ പരുത്തൂർ പാലം നിർമാണത്തിനു കോൺക്രീറ്റുമായി മംഗലപുരം ശാസ്തവട്ടം നെപ്റ്റ്യൂൺ റെഡിമിക്സിൽനിന്നു എത്തിയതായിരുന്നു ലോറി.
ഇറക്കവും വളവുമായ ഇവിടെ പ്രധാന പാതയിൽ ലോറി നിർത്തി പിന്നിലേക്കു എടുത്തു പാലത്തിലേക്കു കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി റോഡിൽനിന്നു പതിനഞ്ചടിയോളം താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. വീടു പൂർണമായും തകർന്നു. പാലത്തിന്റെ ഭാഗത്തു ലോറി തിരിക്കാൻ സ്ഥലപരിമിതിയുള്ളതിനാൽ കഴിഞ്ഞദിവസം മുതൽ സമാനരീതിയിലാണു റെഡിമിക്സ് ലോറി വന്നിരുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
രാജീവടക്കം നാട്ടുകാർ റോഡിൽ നിൽകുന്നതിനിടെയാണ് അപകടം. റോഡിൽനിന്നു ലോറി പാളുന്നതും വീടിനു മുകളിലേക്ക് മറിയുന്നതും കണ്ട് ഇവർ വീട്ടിലുള്ളവരോടു പുറത്തേക്ക് ഓടാൻ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും വീട് ഇടിഞ്ഞു താഴുകയായിരുന്നു. വീടിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുക്കാനായത് ഭാഗ്യമായി. ലോറിയിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ ഗ്ലാസ് തകർത്തു പുറത്തെടുക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തിറങ്ങി നിന്നിരുന്നതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
കൺമുൻപിൽ എല്ലാം തകർന്നടിഞ്ഞപ്പോൾ
ആറ്റിങ്ങൽ∙ ഗൾഫിലെ കൊടുംവെയിലിൽ ജോലിയെടുത്തു നേടിയ സമ്പാദ്യംകൊണ്ടു നിർമിച്ച വീട് ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് രാജീവ് മുക്തനായിട്ടില്ല.രണ്ടുവർഷത്തെ വിദേശവാസം കഴിഞ്ഞു വ്യാഴാഴ്ചയാണു രാജീവ് നാട്ടിലെത്തിയത്. ബന്ധുക്കൾ പലരും ഇന്നലെ ഇവിടെയുണ്ടായിരുന്നു.
മക്കൾ സ്കൂളിലും പോയിരുന്നില്ല. അയൽവാസികളും എത്തിയിരുന്നു. സംഭവസമയം പലരും വീടിനു പുറത്തായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.നേരത്തേയുണ്ടായിരുന്ന ഷീറ്റുമേഞ്ഞിരുന്ന വീടിനോടുചേർന്നു മൂന്നു വർഷം മുമ്പാണ് ഹാളും മുറികളുമുള്ള നീളൻ കോൺക്രീറ്റ് വീടു നിർമിച്ചത്. ഇതിനു മുകളിലേക്കാണു ലോറി പതിച്ചത്.
ലോറി വീടിനു മുകളിൽ വീഴുന്ന സമയം മക്കളായ അദിൽരാജും അതുൽരാജും സഹോദരി കൃഷ്ണപ്രിയയും തകർന്ന വീടിന് ഇടത്തേയറ്റത്തുള്ള മുറിയിലുണ്ടായിരുന്നു. പുറത്ത് ആൾക്കാരുടെ നിലവിളിയും വീടാകെ കുലുങ്ങിയതും ശ്രദ്ധിച്ച് ഇവർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ സാരമായ പരുക്കുകളേറ്റില്ല. രാജീവ് കുട്ടികൾക്കായി വിദേശത്തുനിന്നു കൊണ്ടുവന്ന ലാപ്ടോപ് അടക്കം കോൺക്രീറ്റിനടിയിൽ ഞെരിഞ്ഞമർന്നു. വീട്ടിലെ ബൈക്കും കുട്ടികളുടെ സൈക്കിളും ഉൾപ്പെടെ തകർന്നു.
ഡ്രൈവർക്കെതിരെ കേസ്; ലോറി നീക്കം ചെയ്യുക ശ്രമകരം
ആറ്റിങ്ങൽ∙ റെഡിമിക്സുമായി വന്ന ലോറി നിയന്ത്രണംവിട്ടു വീടിനു മുകളിൽ പതിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തതായി ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.അലക്ഷ്യമായf വാഹനം ഓടിച്ചതിനാണു കേസെടുത്തിട്ടുള്ളതെന്നു സിഐ അനിൽകുമാർ അറിയിച്ചു.
അപകടത്തിൽപ്പെട്ട ലോറി സ്ഥലത്തുനിന്നു നീക്കം ചെയ്യാനായിട്ടില്ല. റെഡിമിക്സ് ഉടമയുമായി ബന്ധപ്പെട്ട് ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ പാർശ്വഭിത്തിയോടു ചേർന്നു വീടിനു മുകളിൽ ഒരുവശം ചരിഞ്ഞു കിടക്കുന്ന ലോറി പുറത്തെത്തിക്കുക ഏറെ ശ്രമകരമാണെന്നു പൊലീസ് പറഞ്ഞു.