കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. ജില്ലാ കലക്ടര്‍ യു.വി.ജോസിനൊപ്പമെത്തിയ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ വില്ലേജ് ഒാഫിസില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്്ഥരെ യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചത് സംഘർഷത്തിനിടയാക്കി.
രാവിലെ പതിനൊന്നേകാലോടെയാണ് അഡീഷൽചീഫ് സക്രട്ടറിയും സംഘവും ചെമ്പനോട വില്ലേജോഫീസിലെത്തിയത്. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം ഫയലുകൾ പരിശോധിച്ച സംഘം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങളാരാഞ്ഞു. പ്രാഥമിക പരിശോധനയില്‍ത്തന്നെ വീഴ്ച കണ്ടെത്തി. ചെമ്പനോടയിലെ പ്രധാനപ്രശ്നം പട്ടയമാണ്. 1964 ന് മുമ്പ് ഭൂമി കൈവശമുണ്ടെന്ന് രേഖയുണ്ടെങ്കില്‍ പട്ടയം നൽകും.. കര്‍ഷകന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും പി.എച്ച്.കുര്യന്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും.
സമീപത്തെ വായനശാലയില്‍വച്ച് നാട്ടുകാരുടെ പരാതികളും അദ്ദേഹം കേട്ടു. വില്ലേജ് ഓഫിസിലെ തെളിവെടുപ്പിനു ശേഷം പുറത്തേക്കിറങ്ങുമ്പോഴാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായെത്തിയത്. മരിച്ച ജോയിയുടെ വീട് സന്ദര്‍ശിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് പറഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങിയത്.
പ്രശ്നപരിഹാരമാകാതെ ഉദ്യോഗസ്ഥരെ പുറത്തുവിടില്ലെന്ന് പറഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് ഉദ്യോഗസ്ഥസംഘം ജോയിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സംഘം ഉറപ്പുൽകി.