ആദിവാസികളെക്കുറിച്ച് പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാടാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് സി. കെ. ജാനു. കാറിലിരിക്കുന്ന ജാനുവിന്റെ ചിത്രംസഹിതം ഒരു വാരികയിൽ ലേഖനം വന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. സ്വന്തം കൃഷിയിടത്തിലെ വരുമാനംകൊണ്ട് വാങ്ങിയതാണ് കാര്‍ എന്ന് ജാനു പറഞ്ഞു.
ഫോൺ വിളിക്കുന്നവരോട് വരുമാനം വെളിപ്പെടുത്തി മടുത്തിരിക്കുകയാണ് സി. കെ. ജാനു. കുരുമുളക് വിറ്റ് ലഭിച്ച നാലു ലക്ഷംരൂപകൊണ്ട് ഒൻപത് മാസംമുൻപ് വാങ്ങിയതാണ് കാറ്. ബാക്കി തുക വായ്പയെടുത്തു. പക്ഷേ വാരികയിൽ വന്ന ലേഖനം വായിക്കാതെ ചിത്രംമാത്രം പ്രചരിപ്പിക്കുന്നവരോട് ജാനുവിന് ഒന്നും പറയാനില്ല. ആദിവാസികളോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് കുടൂതൽ വെളിപ്പെടുകയാണന്നാണ് നിലപാട്. സമരം ചെയ്ത് നേടിയെടുത്ത ഒരേക്കർ ഇരുപത് സെന്റ് ഭൂമിയിലെ കൃഷിയാണ് ജാനുവിന്റെ വരുമാനം.
സ്വന്തമായി ഒരുജീപ്പുകൂടി ഉണ്ടായിരുന്നുവെന്ന് വിമർശകരെ ജാനു ഓർമ്മിപ്പിക്കുന്നു. പൊതുപ്രവർത്തനം തുടങ്ങിയതുമുതൽ ഒപ്പം കൂടിയതാണ് ആരോപണങ്ങൾ. രാഷ്ട്രീയ പ്രവേശനമല്ല നിലവിലെ ചർച്ചകൾക്ക് കാരണമെന്നും ജാനു പറയുന്നു.
സി. കെ. ജാനു കാർ വാങ്ങിയതിനെ വിമർശിക്കുന്നവർ ഈ വീട് കൂടി കാണണം. സർക്കാരിന്റെ ആദിവാസി ഫണ്ടിൽനിന്ന് ഒരു രൂപ വാങ്ങാതെ കൃഷിയിടത്തിലെ വരുമാനംകൊണ്ട് മാത്രം നിർമിച്ചതാണ്.