ഡിജിപി ടി പി സെൻകുമാറിന് ലോക്നാഥ് ബഹ്റ പകരക്കാരനായേക്കും. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ബഹ്റയുടെ സാധ്യത വർധിപ്പിക്കുന്നത്. ബഹ്റയെ തിരികെ കൊണ്ടുവരുന്നതിനോട് മുന്നണിക്കുള്ളിൽ എതിർപ്പ് ഉള്ളതിനാല്‍ തീരുമാനമെടുക്കുന്നത് സർക്കാരിന് എളുപ്പമാകില്ല.
ജേക്കബ് തോമസ്, ലോക്നാഥ് ബഹ്റ, എൻ സി അസ്താന, ഋഷിരാജ് സിങ് തുടങ്ങിയ പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. ടി പി സെൻകുമാർ വിരമിക്കുന്നതോടെ 1985 ബാച്ചുകാരാനായ ജേക്കബ് തോമസാകും സംസ്ഥാനത്തെ ഏറ്റവും മുതിർന്ന െഎപിഎസ് ഉദ്യോഗസ്ഥൻ. എന്നാൽ ക്രമസമാധാന ചുമതലയിലെ പരിചയകുറവ് പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ജേക്കബ് തോമസിന്റെ സാധ്യതയ്ക്ക് തടസമാകും. വിജിലൻസ് ഡയറക്ടറായിരിക്കെ ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനങ്ങളും ജേക്കബ് തോമസിന് എതിരാകും.
ഡിജിപി ആയിരിക്കെ എടുത്ത പലതീരുമാനങ്ങളുടെയും പേരിൽ ലോക്നാഥ് ബഹ്റയ്ക്ക് ഏറെ പഴികേൾക്കേണ്ടി വന്നെങ്കിലും സർക്കാരിന്റെ വിശ്വസ്തനാണെന്നതാണ് അദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നത്. മുന്നണിക്കുള്ളിൽ നിന്ന് തന്നെ ബഹ്റയുടെ പല നടപടികൾക്കെതിരെയും കടുത്ത വിമർശനം ഉണ്ടായി. എന്നാൽ മുഖ്യമന്ത്രിയുടെ പിന്തുണ ബഹ്റയ്ക്കാകും.
വിജിലൻസ് ഡയറക്ടറുടെ ചുമതലയിൽ നിന്ന് മാറ്റാതെ തന്നെ ലോക്നാഥ് ബഹ്റയ്ക്ക് പൊലീസ് മേധാവിയുടെ അധിക ചുമതലകൂടി നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ടി പി സെൻകുമാർ വിരമിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം.