വെഞ്ഞാറമൂട്/ചെങ്ങന്നൂർ ∙ വെൺമണിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള കാർ യാത്രയ്ക്കിടെയാണു ഏലിയാമ്മയെയും ചെറുമകൻ ജെറിനെയും ഡ്രൈവർ ബിനുരാജിനെയും മരണം തട്ടിയെടുത്തത്. തിരുവനന്തപുരത്തുനിന്നു റാന്നിയിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുമായാണു കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്നു കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു സമീപത്തെ മതിൽ തകർത്താണു നിന്നത്. പരുക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. വെഞ്ഞാറമൂട് പൊലീസ്, ഫയർഫോഴ്സ് എന്നിവരെത്തിയാണ് അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.വിമുക്തഭടനാണു ഫിലിപ്പോസ് ജോർജ് (അച്ചൻകുഞ്ഞ്). ഹരിയാന ഹിത്താറിൽ നഴ്സായ അമ്മ സുജയ്ക്കൊപ്പം ജെറിൻ രണ്ടാഴ്ച മുൻപാണു വെൺമണിയിലെത്തിയത്. തിരുവനന്തപുരത്തേക്കുള്ള ഉല്ലാസയാത്രയ്ക്കിടെയാണ് അപകടം.
ഫിലിപ്പോസിന്റെ കാർ ഓടിക്കാനായി സമീപവാസിയായ ബിനുരാജിനെ കൂട്ടുകയായിരുന്നു. ബിനുവിന്റെ അമ്മ രാധാമണി. സഹോദരി: ദിവ്യ. രാവിലെ യാത്ര പറഞ്ഞു പോയ കുടുംബാംഗങ്ങൾ തിരികെ എത്താൻ വൈകുന്നതിന്റെ ആശങ്കയിലാണു കുരുമ്പിലേത്ത് തുണ്ടിൽ വീട്ടിൽ ജോർജ്. ഭാര്യ ഏലിയാമ്മയും ചെറുമകൻ ജെറിനും എന്നന്നേക്കുമായി യാത്രയായ വിവരം ആരും ജോർജിനെ അറിയിച്ചിട്ടില്ല. കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണിയെ വിധി കൂട്ടിക്കൊണ്ടുപോയതു വിശ്വസിക്കാൻ കഴിയുന്നില്ല ഫിലിപ്പോസിനും സുജയ്ക്കും. ജെറിൻ അവധി ആഘോഷിക്കാനെത്തിയതാണ്. എന്നാൽ വിധി മറ്റൊന്നായി.അച്ഛൻ ബാലന്റെ മരണത്തിനു ശേഷം കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു ബിനു.