വില്ലേജ് ഒാഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ ഒാഫീസുകളിൽ നിരന്തര പരിശോധന നടത്താൻ വിജിലൻസിന് നിർദ്ദേശം. റവന്യൂ ഒാഫീസുകളുടെ പ്രവർത്തനത്തെ കുറിച്ച് ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകാൻ, വിജിലന്‍സ് എസ്.പിമാരോട് ഡയറക്ടർ ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നാളെ ചെമ്പനോട സന്ദർശിക്കും
വില്ലേജ് , താലൂക്ക് ഒാഫീസുകളുൾപ്പെടെ , ജനങ്ങളുമായി നിരന്തരം ഇടപെടുന്ന റവന്യൂ ഒാഫീസുകളെ സംബന്ധിച്ചാണ് പരാതികളുടെ പ്രളയം. ചെമ്പനോട സംഭവത്തിന് ശേഷം അത് ഇരട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒാഫീസുകളിൽ നിരന്തര പരിശോധന നടത്താൻ വിജിലൻസ് ഉദ്യോഗസ്ഥരോട് ഡയറക്ടർ ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടത്. കരം അടക്കൽ, വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നത് എന്നിവ സംബന്ധിച്ചാണ് പരാതികളേറെയും. വിജിലൻസിന്റെ അതാത് യൂണിറ്റ് മേധാവികൾ നൽകുന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. എസ് പിമാരോട് ഉടൻതന്നെ ജില്ലകളിലെ അവലോകന റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കത്തുകൾ , ഇമെയ്ൽ, ടോൾഫ്രീ നമ്പർ എന്നിവയിലൂടെ റവന്യൂ വകുപ്പിലെ കൈക്കൂലി, അഴിമതി എന്നിവയെകുറിച്ചും ധാരാളം പാരാതികൾ വിജിലൻസിന് നേര്തതെ തന്നെ ലഭിച്ചിട്ടുണ്ട്. ഇവയിലും ഉടൻ പരിശോധന പൂർത്തിയാക്കും. ചെമ്പനോടയിലെ കർഷകആത്മഹത്യയിലേക്ക് നയിച്ചസംഭവത്തെ കുറിച്ച് നേരിട്ട് അന്വേഷിക്കാൻ റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ കോഴിക്കോട്ടെത്തും. കലക്ടർ, ജോയിയുടെ കുടുംബം, സ്ഥലവാസികൾ എന്നിവരിൽ നിന്ന് അഡിഷണൽ ചീഫ് സെക്രട്ടറി നേരിട്ട് വിവരങ്ങൾ ശേഖരിക്കും.
വില്ലേജ് ഒാഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളാകുന്നു. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പുകളിൽ രണ്ടാം സ്ഥാനത്ത് റവന്യുവകുപ്പാണന്ന് വിജിലൻസ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ മന്ത്രിയോ മേലധികാരികളോ തയാറായില്ല. കഴിഞ്ഞമാസം 60 വില്ലേജ് ഒാഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ 38 ഇടത്തും ക്രമക്കേട് കണ്ടെത്തിയിരുന്നു.